പാവക്കൂത്ത് എന്ന് കേട്ടാൽ മനസിലേയ്‌ക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് രാമചന്ദ്ര പുലവർ. ദേവിയുടെ മുൻപിൽ അവതരിപ്പിക്കാൻ വേണ്ടി ചിട്ടപ്പെടുത്തിയ ദൈവിക കലയാണ് പാവക്കൂത്ത് എന്നാണ് ഐതിഹ്യം. എന്നാൽ കലയുടെയും കലാകാരന്റെയും നിലനിൽപ്പിനായി പാവക്കൂത്തിനെ ജനകീയ കലയാക്കി മാറ്റിയ അതുല്യ പ്രതിഭയെ പത്മ ശ്രീ നൽകിയാണ് രാജ്യം ആദരിച്ചത്.
1960 മെയ് 25ന് ഷൊർണ്ണൂരിനടുത്ത് കൂനത്തറ എന്ന ഗ്രാമത്തിൽ പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരനായ കൃഷ്ൺകുട്ടി പുലവരുടെയും ഗോമതിയമ്മയുടെയും മകനായാണ് രാമചന്ദ്ര പുലവറിന്റെ ജനനം. പരമ്പരാഗത പാവകളി കുടുംബത്തിലെ പതിമൂന്നാം തലമുറയിലെ കലാകാരനായി തോൽപാവക്കൂത്ത് രംഗത്ത് കലാപ്രകടനം ആരംഭിച്ചു. കേരളത്തിലെ ഷാഡോ പപ്പറ്റിനെ ക്ഷേത്രകലയിൽ നിന്നും ലോക പ്രശസ്തമാക്കാൻ പ്രശസ്തനായ തന്റെ പിതാവ് കൃഷ്ണൻ കുട്ടി പുലവരിൽ നിന്നും പാവകളിയുടെ ആദ്യ ഭാഗം അഭ്യസിച്ചു.
ഇന്ന് മലബാർ മേഖലയിലെ 45 ഓളം ക്ഷേത്രങ്ങളിൽ രാമചന്ദ്ര പുലവറും സംഘവും തോൽപാവക്കൂത്ത് എന്ന ആചാരപരമായ കലാരൂപം അവതരിപ്പിക്കുന്നുണ്ട്. കലയിൽ ഉയർന്ന പ്രാവീണ്യം നേടിയ രാമചന്ദ്ര പുലവർ കഴിഞ്ഞ 15 വർഷമായി പാവകളുടെ വർക്ക്‌ഷോപ്പിൽ പരിശീലിപ്പിക്കുകയും സ്‌കൂളുകളിലും വിവിധ വേദികളിലും പതിവായി പ്രകടനം നടത്തുകയും ചെയ്യുന്നു. റഷ്യ, സ്വീഡൻ, സ്‌പെയിൻ, അയർലൻഡ്, ജർമ്മനി, ഗ്രീസ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ അദ്ദേഹം പാവക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്.
രാമചന്ദ്ര പുലവറിന് 1991ൽ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു. പാവകളി രംഗത്തെ മികച്ച സേവനത്തിന് 2008ൽ മദർസ് ക്രാഫ്റ്റ് ഫൗണ്ടേഷനിൽ നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ്, എക്‌സലൻസ് അവാർഡ്, ദക്ഷിണ ചിത്ര വിർദു തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2011ൽ തായ്ലൻഡ് സർക്കാർ പുരാസ്‌കർ, കേരള ഫോക്ലോർ അക്കാദമി പുരസ്‌കാരം, 2012ൽ ഡോ. ബി.ആർ അംബേദ്കർ കേരള സ്റ്റേറ്റ് അവാർഡ്, കേരള സംസ്ഥാന സംഗീത നാടക അക്കാദമി കലാശ്രീ പുരസ്‌കാർ തുടങ്ങിയ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
കേരളത്തിലെ തോൽപ്പാവക്കൂത്ത് പ്രവർത്തന സംഭാവനയ്‌ക്ക് രാമചന്ദ്ര പുലവറിന് കേന്ദ്ര സംഗീത നാടക അക്കാദമി പുരസകാരവും ലഭിച്ചു. പുരാണ കഥയിൽ നിന്നും വ്യത്യസ്തമായ ഗാന്ധിക്കൂത്ത്, യേശുക്കൂത്ത്, മഹാബലി ചരിതം, ചണ്ഡാലഭിക്ഷുകി, എച്ച്‌ഐവി ബോധവത്ക്കരണം, കൊറോണക്കൂത്ത് തുടങ്ങിയ ഒട്ടനവധി കഥകൾ പാവക്കൂത്തിലൂടെ അദ്ദേഹം സംവിധാനം ചെയ്യതിട്ടുണ്ട്. സിനിമയുടെ പുരാതന രൂപമായ പാവക്കൂത്തിനെ സംരക്ഷിക്കാനും പുതുതലമുറയിലെ കലാകാരൻമാർക്ക് പരിശീലിപ്പിക്കാനും തനിക്ക് ലഭിച്ച സർക്കാർ ഉദ്യോഗം പകുതി വഴിയിൽ അദ്ദേഹം ഉപേക്ഷിച്ചു. ഇപ്പോൾ സ്വന്തം ഭവനത്തിൽ പാവകളി തിയറ്റർ നിർമ്മിച്ച് അവതരിപ്പിച്ചു വരുന്നു.
Comments