ന്യൂഡൽഹി : ഡൽഹിയിൽ കലാപം നടത്തിയതിനു ശേഷം ഡൽഹിയിലെ സിംഗു അതിർത്തിയിൽ താവളമടിച്ച പ്രതിഷേധക്കാർക്കെതിരെ നാട്ടുകാർ. പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്ന് പ്രതിഷേധക്കാരോട് നാട്ടുകാർ ആവശ്യപ്പെട്ടു. രാജ്യത്തിനെതിരെ കലാപമുണ്ടാക്കുന്നവരെ കർഷകരായി കരുതാനാകില്ലെന്നും രാജ്യവിരുദ്ധരെ സംഘടിക്കാൻ അനുവദിക്കില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.
നിരവധി പേർ പ്രതിഷേധക്കാർക്കെതിരെ തടിച്ചു കൂടിയതോടെ അർദ്ധ സൈനിക വിഭാഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു. സംഘർഷ സാദ്ധ്യത ഒഴിവാക്കാനാണ് അർദ്ധ സൈനികരെ വിന്യസിച്ചത്. പ്രദേശവാസികൾ മാദ്ധ്യമങ്ങളെ വിളിക്കുകയും പ്രതിഷേധക്കാർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ജനുവരി 26 ന് നടന്ന ട്രാക്ടർ റാലിക്കിടെ ഖാലിസ്താൻ വാദികൾ ചെങ്കോട്ടയിൽ പതാക ഉയർത്തുകയും സംവിധാനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. നിരവധി പോലീസുകാരേയും ഇവർ ആക്രമിച്ചു. മുന്നൂറിലധികം പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണ്.അക്രമികളുടെ അഴിഞ്ഞാട്ടം പുറത്തുവന്നതോടെ ജനങ്ങൾ രംഗത്തിറങ്ങുകയായിരുന്നു. രാജ്യത്തിനെതിരെ കലാപം നടത്തുന്നവരെ അംഗീകരിക്കാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കി. രാജ്യതലസ്ഥാനം കയ്യേറാനുള്ളതല്ലെന്നും എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
Comments