അബുദാബി: ആഗോള ക്രിക്കറ്റിൽ ടി20 ഹരമാകുമ്പോൾ കുട്ടിക്രിക്കറ്റിന്റെ മറ്റൊരു രൂപത്തിന്റെ ഹരത്തിലാണ് സയ്യദ് ക്രിക്കറ്റ് സ്റ്റേഡിയം. പത്തോവർ ഫോർമാറ്റിൽ നടക്കുന്ന പോരാട്ടങ്ങളിലാകെ 8 ടീമുകൾ മാറ്റുരയ്‌ക്കുയാണ്. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിനെ ഹരം കയറ്റിയ കൊറോണ കാലത്തെ ഐ.പി.എല്ലിന് ശേഷം ഗൾഫ് നാട്ടിൽ നടക്കുന്ന കുട്ടിക്രിക്കറ്റ് ഇന്നലെ ആരംഭിച്ചു. ഫെബ്രുവരി 6നാണ് കലാശപോരാട്ടം. അന്താരാഷ്‌ട്ര താരങ്ങളായ ക്രിസ് ഗെയിൽ, ഡെയിൻ ബ്രാവോ, ഷാഹിദ് അഫ്രിദി അടക്കം നിരവധി പേർ അബുദാബിയിൽ കളിക്കാനി റങ്ങുന്നുണ്ട്.
രണ്ടു ടീമുകളും പത്തോവർ വീതം കളിക്കുന്ന മത്സരം 90 മിനിറ്റിൽ സമാപിക്കു മെന്നതും പ്രത്യേകതയാണ്.ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് സൂപ്പർ ലീഗ് പോരാട്ടം നടക്കും. 12 മത്സരങ്ങൾക്ക് ശേഷമാണ് സൂപ്പർ ലീഗ് പോരാട്ടം നടക്കുക. പ്ലേ ഓഫ് ഫെബ്രുവരി അഞ്ചിനും ഫൈനൽ ആറിനും നടക്കും. ഒരു ദിവസം മൂന്ന് മത്സരങ്ങൾ വീതമാണ് തീരുമാനിച്ചിരിക്കുന്നത്.
മറാത്താ അറേബ്യൻസാണ് നിലവിലെ ചാമ്പ്യന്മാർ. ഇവരെക്കൂടാതെ നോർത്തേൺ വാരിയേഴ്‌സ്, ബംഗ്ലാ ടൈഗേഴ്‌സ്, ഡെൽഹി ബുൾസ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ ഡെക്കാൺ ഗ്ലാഡിയേറ്റേഴ്‌സ്, ക്വാലഡേഴ്‌സ്, പൂനെ ഡെവിൾസ്, ടീം അബുദാബി എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്.















