ചെന്നൈ: ജയിൽ ശിക്ഷയും കൊറോണ ചികിത്സയ്‌ക്കും ശേഷം ശശികല തമിഴ് രാഷ്‌ട്രീയരംഗത്ത് കാലുകുത്തി. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിരവധി വിലക്കുകൾക്കിടയിലും ശശികല ചെന്നൈയിൽ എത്തിയത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് ചെന്നൈ എം.ജി.ആറിന്റെ വീട്ടിലെത്തി പ്രതിമയിൽ പുഷ്പാർച്ചന നടത്തി അണികളെ അഭിസംബോധന ചെയ്തത്. ജയലളിതാ സമാധിയിൽ പരിപാടി നടത്താൻ സംസ്ഥാന സർക്കാർ അനുവദിക്കാതിരുന്നതിനെതിരെ ശശികല ശക്തമായ വിമർശനമുന്നയിച്ചു.
പരപ്പന അഗ്രഹാര ജയിലിൽ നിന്നാണ് ശശികല മോചിപ്പിക്കപ്പെട്ടത്. എന്നാൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാഴ്ചത്തെ ചികിത്സയ്‌ക്ക് ശേഷം ബംഗളൂരുവിലെ ഒരു റിസോർട്ടിൽ ഒരാഴ്ച വിശ്രമിച്ച ശേഷമാണ് ഇന്നലെ അതിരാവിലെ തമിഴ്‌നാട്ടിലേക്കുള്ള യാത്ര ആരംഭിച്ചത്.
തമിഴ്‌നാട്ടിൽ 32 സ്വീകരണസ്ഥലങ്ങൾ നിശ്ചയിച്ചാണ് ശശികല അനുകൂലികൾ ഒരുങ്ങി നിന്നത്. യാത്രക്കിടെ രണ്ടു കാറുകൾക്ക് തീപിടിക്കുന്ന സംഭവം ഒഴിച്ചാൽ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. അണ്ണാ.ഡി.എം.കെയുടെ പതാക ഔദ്യോഗികമായി ഉപയോഗിക്കാനാവില്ലെന്ന കാരണം പറഞ്ഞ് പോലീസ് അത് അഴിച്ചുമാറ്റിയതോടെ കാർ മാറിക്കയറിയും ശശികല മുന്നോട്ട് പോവുക യായിരുന്നു. നൂറിലേറെ വാഹനങ്ങളാണ് ശശികലയ്‌ക്കൊപ്പം പോലീസ് നിയന്ത്രണങ്ങളെ മറികടന്ന് ചെന്നൈ നഗരത്തിലേക്ക് പ്രവേശിച്ചത്.
Comments