മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ സീസണിലെ മിനി ലേലം ആരംഭിച്ചു. 164 ഇന്ത്യൻ താരങ്ങളടക്കം 292 പേരാണ് ലേല പട്ടികയിലുള്ളത്. ചെന്നൈയിലെ ഗ്രാൻഡ് ചോള ഹോട്ടലിലാണ് ലേലം നടക്കുന്നത്. 61 സ്ലോട്ടുകളിലായിട്ടാണ് 292 താരങ്ങളെ ലേലത്തിനായി ടീമുകൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
ലേല കാര്യത്തിൽ കൂടുതൽ തുക കൈവശമുള്ളത് പഞ്ചാബ് കിംഗ്‌സ് ഇലവനാണ്. 5 വിദേശതാരങ്ങളടക്കം 9 താരങ്ങളെ ആവശ്യമുണ്ടെന്നാണ് പഞ്ചാബ് കിംഗ്‌സ് ഇലവൻ അറിയിച്ചത്. 53.2 കോടി രൂപ വരെ പഞ്ചാബിന് ചിലവഴിക്കാൻ അനുമതിയുണ്ട്. പുതിയ സീസണിൽ പേരിൽ ചെറിയ മാറ്റവുമായിട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്. പേരിലെ ഇലവൻ എന്നത് മാറ്റി പഞ്ചാബ് കിംഗ്‌സ് എന്നാണ് പേര് മാറ്റുന്നത്.
ലേലതുകയിൽ രണ്ടാം സ്ഥാനത്തുള്ളത് രാജസ്ഥാൻ റോയൽസാണ്. മലയാളി താരം സഞ്ജു സാംസൺ നായകനായി രാജസ്ഥാൻ കളത്തിലിറങ്ങാൻ പോകുന്ന സീസണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 32 കോടി രൂപവരെ രാജസ്ഥാന് ചിലവാക്കാം. രാജസ്ഥാൻ മുൻ നായകൻ സ്റ്റീവ് സ്മിത്തിനെയടക്കം പൊതു ലേലത്തിൽ വെച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് താരം മൊയിൻ അലിക്കും വലിയ സ്വീകാര്യത ലേലത്തിനുണ്ടാകും. പുതിയ താരങ്ങളിൽ സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജ്ജുനും ഇടംപിടിച്ചു. അടിസ്ഥാന വില 20 ലക്ഷമാണ് തീരുമാനിച്ചിരിക്കുന്നത്.
ഗ്ലെൻ മാക്സ് വെൽ , ഡേവിഡ് മലാൻ, ആരോൺ ഫിഞ്ച്, ജാസൺ ഹോൾഡർ എന്നിവരെ ക്ലബ്ബുകൾ എന്ത് വിലകൊടുത്തും എടുക്കാൻ നിൽക്കുകയാണ്. ഒരു ടീമിന് 25 താരങ്ങളെയാണ് ടീമിലെടുക്കാവുന്നത്. ഇതിൽ 8 വിദേശ താരങ്ങളെയാണ് പരമാവധി ഒരു ടീമിലെടുക്കാൻ അനുവാദമുള്ളത്. ഒരു ടീമിന് പരമാവധി 85 കോടി രൂപയാണ് ചിലവാക്കാൻ അനുവാദമുള്ളത്.
Comments