അഹമ്മദാബാദ്: മൂന്നും നാലും ടെസ്റ്റ് മത്സരങ്ങൾക്കായി ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റേയും താരങ്ങൾ അഹമ്മദാബാദിലെത്തി. ഈ മാസം 24-ാം തീയതിയും അടുത്തമാസം നാലാം തിയതിയുമാണ് ടെസ്റ്റ് മത്സരങ്ങൾ നടക്കുക. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് കടക്കാൻ രണ്ടു ടെസ്റ്റുകളിലൊന്നിൽ മികച്ച ജയം നേടണം. ഒരു ടെസ്റ്റ് സമനിലയിലായാലും ഇന്ത്യക്ക് സാദ്ധ്യതയുണ്ട്.
ആദ്യ ടെസ്റ്റിനേറ്റ പരാജയത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകിയ ടീം ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ്. ആദ്യ ടെസ്റ്റിൽ നിറം മങ്ങിയ രോഹിതും രഹാനേയും രണ്ടാം ടെസ്റ്റിൽ മികച്ച ഫോമിലായത് ഇന്ത്യക്ക് ഗുണമായി. ഒപ്പം അശ്വിന്റെ അപ്രതീക്ഷിത ഓൾ റൗണ്ട് പ്രകടനം ഇന്ത്യക്ക് ചരിത്രവിജയവും സമ്മാനിച്ചു. നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിനേയും ഇന്ത്യ പ്രഖ്യാപിച്ചു.
ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് പുറമേ രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യാ രഹാനെ, കെ.എൽ.രാഹുൽ, ഹാർദ്ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഇഷാന്ത് ശർമ്മ, ജസ്പ്രീത് ബൂംമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലുള്ളത്. ഇവർക്കൊപ്പം ശാരീരിക ക്ഷമത തെളിയിച്ചാൽ ഉമേഷ് യാദവും ടീമിലെത്തും. വിജയ് ഹസാരേ ട്രോഫിക്കായി ഷാർദ്ദൂൽ ഠാക്കുറിനെ വിട്ടുനൽകിയതിന് പകരമാണ് ഉമേഷിനെ ഉൾപ്പെടുത്തുന്നത്.
Comments