ഇസ്ലാമാബാദ്: പാകിസ്താന് സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ഇളവു നൽകില്ലെ ന്ന് സൂചന. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് പാകിസ്താനെ നിലവിൽ ഗ്രേ പട്ടികയിൽ പെടുത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ഭീകര പ്രവർത്തന ങ്ങൾക്കായി സാമ്പത്തിക സഹായം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് പാകിസ്താനുള്ളത്. വരുന്ന ജൂൺ മാസം വരെ നിയന്ത്രണത്തിൽ ഒരു മാറ്റവുമുണ്ടാകില്ലെന്നാണ് വിവരം. ഇന്നുമതൽ മുന്ന് ദിവസം പാരീസിലാണ് എഫ്.എ.ടി.എഫ് സാമ്പത്തിക കുറ്റാന്വേഷണ അവലോകനയോഗം നടക്കുന്നത്.
ഭീകരരെ ജയിലിലാക്കിയും സാമ്പത്തിക നിയന്ത്രണം കൊണ്ടുവന്നും പാകിസ്താൻ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഭീകരരുടെ മേൽ പാകിസ്താൻ ഭരണകൂടത്തിന്റെ നടപടികളൊന്നും ഫലം കാണുന്നവയല്ല. സാമ്പത്തിക കുറ്റകൃത്യങ്ങളും വിദേശഫണ്ട് കൈമാറ്റ കാര്യത്തിലും പാകിസ്താന്റെ നയങ്ങൾ ഒട്ടും സുതാര്യമല്ലെന്നും എഫ്.എ.ടി.എഫ് കണ്ടെത്തിയിരുന്നു.
ഫ്രാൻസാണ് പാകിസ്താനെതിരെ ശക്തമായ റിപ്പോർട്ട് നൽകിയ ഒരു രാജ്യം. ഇതേ നിലപാടാണ് ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും എടുത്തിരിക്കുന്നത്. ഫ്രാൻസിലെ ഒട്ടുമിക്ക ഭീകരാക്രമണങ്ങളുടെ പിന്നിലും പാക് പിന്തുണയുള്ള ഭീകര സംഘടനകളും പാക് പൗരന്മാരുമാണെന്നത് ഫ്രാൻസിന്റെ നയം കടുക്കാൻ കാരണമായെന്നാണ് റിപ്പോർട്ട്. ഡാനിയൽ പേൾ വധത്തോടും പ്രതികളോടും ഇമ്രാൻ ഭരണകൂടം നടത്തുന്ന അലംഭാവം അമേരിക്കയെ നിത്യശത്രുവാ ക്കിയെന്നതും പാകിസ്താന് വിനയായി.
Comments