അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെ ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കും. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ 1-1 എന്ന നിലയിലാണ് ഇരുടീമുകളും. ലോകത്തിലെ ഏറ്റവും അധികം കാണികളെ ഉൾക്കൊള്ളാവുന്ന ഗുജറാത്തിലെ മൊട്ടേരാ സർദാർ പട്ടേൽ സ്‌റ്റേഡിയത്തിലാണ് മൂന്നും നാലും ടെസ്റ്റുകൾ നടക്കുന്നത്. പകൽ രാത്രി മത്സരമായി തീരുമാനിച്ചിരിക്കുന്ന മൂന്നാം ടെസ്റ്റ് പിങ്ക് പന്തിൽ കളിക്കുന്നത് ഇരുടീമുകൾക്കും വെല്ലുവിളിയാണ്.
മൊട്ടേര സ്റ്റേഡിയത്തിന്റെ നവീകരണത്തിന് ശേഷം ആദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരം അരങ്ങേറുന്നത്. പിച്ച് സ്പിന്നിന് അനുകൂലമാണെന്ന് പ്രവചിക്കുമ്പോഴും നാട്ടിലെ പിങ്ക് പന്ത് ടെസ്റ്റ് ഇന്ത്യക്ക് വെല്ലുവിളിയാണ്. മൂന്നാം ടെസ്റ്റിലിറങ്ങാൻ സാദ്ധ്യതയുള്ള 11 പേരുടെ പട്ടികയും ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ഓപ്പണർമാരുടെ റോളിൽ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും തുടരും. മൂന്നാമതായി ചേതേശ്വർ പൂജാരയും നാലാമതായി വിരാട് കോഹ്ലിയും ഇറങ്ങും.
മദ്ധ്യനിരയിൽ അജിങ്ക്യാരഹാനേയ്ക്കും ഋഷഭ് പന്തിനുമൊപ്പം ഹാർദ്ദിക് പാണ്ഡ്യ ഇറങ്ങുമെന്നാണ് സൂചന. വാഷിംഗ്ടൺ സുന്ദറിനാണ് സാദ്ധ്യത കുറയുന്നത്. മികച്ച ഓൾറൗണ്ടറായി മാറിയ ആർ. അശ്വനിനൊപ്പം അരരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് കൊയ്ത അക്ഷർ പട്ടേലും സ്ഥാനം പിടിക്കും. പേസ് ബൗളർമാരിൽ ഇഷാന്ത് ശർമ്മയും ജസ്പ്രീത് ബുംമ്രയും നിലയുറപ്പിക്കും.
Comments