ബംഗളൂരു: കർണ്ണാടക പോലീസിന്റെ റെയ്ഡിൽ വൻഗുണ്ടാസംഘം പിടിയിൽ. രാത്രിയിൽ ദേശീയപാതയിലെ റെയ്ഡിലാണ് ഗുണ്ടാ സംഘം പിടിയിലായത്. ഒരു ജീപ്പും ഒരു കാറും പോലീസ് പിടികൂടി. വാളുകളും വെട്ടുകത്തികളുമടക്കം അമ്പതിലേറെ ആയുധങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്.
ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് സംഘമാണ് ഗുണ്ടാ സംഘത്തെ കുരുക്കിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വാഹനപരിശോധന നടത്തിയാണ് പോലീസ് ഗുണ്ടാ സംഘത്തെ പിടികൂടിയത്. മാറത്താഹള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വൻ കൊട്ടേഷൻ സംഘത്തിന്റെ കണ്ണികളാണിവരെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ആയുധങ്ങളെങ്ങോട്ട് കൊണ്ടുപോയതാണെന്ന വിവരം ലഭ്യമായിട്ടില്ല.
ബംഗളൂരു നഗരത്തിലെ പലയിടത്തും വൻകൊട്ടേഷൻ സംഘങ്ങൾക്കെതിരെ പോലീസ് ശക്തമായ നടപടിയാണ് എടുക്കുന്നത്. ഇടയ്‌ക്ക് നടന്ന കലാപത്തിന് ശേഷം ഗുണ്ടാ സംഘത്തിന്റെ രീതികൾ പലതും രഹസ്യമായിരുന്നു. ഇലട്രോണിക് സിറ്റിയിൽ ഒരു കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘം വലിയൊരു കെട്ടിടസമുച്ചയത്തിലെ 3000 വരുന്ന പ്രദേശവാസികളെ തോക്ക് ചൂണ്ടി ബന്ദിയാക്കിയ സംഭവം രണ്ടു വർഷം മുമ്പ് നടന്നിരുന്നു. രാത്രിയിൽ ഫ്‌ലാറ്റ് സമുച്ചയത്തിലെത്തി കാവലിരുന്ന ഗുണ്ടകൾ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും സ്ത്രീകളുടെ ചിത്രം മൊബൈലിൽ പകർത്തിയും ഭീതി സൃഷ്ടിച്ചിരുന്നു.
Comments