മലപ്പുറം: ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനം ജീവിതത്തിലെ പുതിയ അദ്ധ്യായമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ട്.അതിന് ബിജെപി യിൽ ചേരണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി. ചങ്ങരംകുളത്തെ വിജയയാത്ര സമാപന സമ്മേളനത്തിൽ ആണ് ഇ.ശ്രീധരൻ പങ്കെടുത്തത്.
ഇ. ശ്രീധരന്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കുകയും ചെയ്തു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഹാരമണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണ് ഇതെന്ന് ശ്രീധരന്‍ പറഞ്ഞു. 18 മാസം കൊണ്ട് പണികഴിക്കേണ്ട പാലാരിവട്ടം പാലം അഞ്ചര മാസം കൊണ്ട് തീര്‍ത്തതോടെ തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായതായും ഇ.ശ്രീധരൻ വ്യക്തമാക്കി.ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ പാര്‍ട്ടി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ഇ.ശ്രീധരൻ നന്ദി അറിയിച്ചു.
അതേസമയം, ഭാഷാപിതാവ് എഴുത്തച്ഛന്റെ ജന്മം കൊണ്ട് പവിത്രമായ മലപ്പുറത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ മതേതരം പ്രസംഗിക്കരുതെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തുഞ്ചന്‍ പ്രതിമ തിരൂരില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം എതിര്‍പ്പുമായി മത ഭീകരവാദികള്‍ രംഗത്തുവന്നു. അവരുടെ എതിര്‍പ്പിനെ പിന്തുണച്ച് സിപിഎമ്മും ലീഗും കോണ്‍ഗ്രസുമെല്ലാം ഒത്തുചേര്‍ന്നു. തുഞ്ചന്‍ പ്രതിമ തിരൂരില്‍ സ്ഥാപിച്ചാല്‍ എന്ത് അപകടമാണ് മതേതരത്വത്തിന് സംഭവിക്കുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. വിജയ യാത്രയ്‌ക്ക് മലപ്പുറത്തു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയയാത്രയുടെ തവനൂർ, പൊന്നാനി മണ്ഡലങ്ങളുടെ സ്വീകരണ ചടങ്ങാണ് ചങ്ങരംകുളത്ത് നടക്കുന്നത്. കേന്ദ്രമന്ത്രി ആർ.കെ.സിങാണ് ഉദ്ഘാടനം . മലപ്പുറം ജില്ലയിൽ 5 സ്ഥലങ്ങളിലാണ് വിജയയാത്രയിൽ സ്വീകരണ യോഗങ്ങൾ സംഘടിപ്പിച്ചത്. നാളെ രാവിലെ ചങ്ങരംകുളത്ത് പട്ടികജാതി കോളനി നിവാസികളോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷം പാലക്കാട് ജില്ലയിലേക്കാണ് യാത്ര തുടരുന്നത്.
ഇന്നു രാവിലെ 10ന് ചേളാരിയിലായിരുന്നു മലപ്പുറം ജില്ലയിലെ ആദ്യ യോഗം. വള്ളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലങ്ങളുടെ സ്വീകരണമാണ് ഇവിടെ നടന്നത് .മലപ്പുറം ജില്ലയിൽ വിജയയാത്രയ്‌ക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.
Comments