ജമ്മു: രാജ്യസഭാ അംഗത്വ കാലാവധി അവസാനിച്ച ഗുലാം നബി ആസാദിന് സ്വീകരണമൊരുക്കി കോണ്ഡഗ്രസ്സ് വിമതർ. ഇരുപത്തിമൂന്നംഗ വിമത സംഘം ജമ്മുകശ്മീരിലെത്തി. ഗുലാം നബി ആസാദിനെ ഗ്ലോബൽ ഗാന്ധി ഫാമിലി എന്ന പേരിലുള്ള സന്നദ്ധസംഘടനയുടെ പേരിലാണ് സ്വീകരണം ഒരുക്കുന്നത്. സോണിയാഗാന്ധി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണം എന്ന ശക്തമായ അഭിപ്രായം പങ്കുവെച്ചവരെല്ലാം ഔദ്യോഗിക കോൺഗ്രസ്സ് വിട്ടാണ് ഒരുമിച്ച് ചേരുന്നത്. ജി-23 എന്ന പേരിലാണ് ഗ്രൂപ്പ് അറിയപ്പെടുന്നത്. രാജ്യസഭാ കാലാവധി കഴിഞ്ഞ ഗുലാം നബിയെ ഒന്നു വിളിക്കാനോ ഹൈക്കമാന്റിൽ ഉൾപ്പെടുത്താനോ സോണിയ-രാഹുൽ നേതൃത്വം തയ്യാറാകാത്തതും വിമതസംഘത്തെ ചൊടിപ്പിച്ചു.
ഗുലാംനബിക്കൊപ്പം കപിൽ സിബൽ, ഭൂപീന്ദർ സിംഗ് ഹൂഡ, രാജ് ബബ്ബാർ എന്നിവരാണ് ഒരുമിച്ചെത്തിയത്. ഇതിൽ സോണിയക്കെതിരെ കത്ത് എഴുതിയവരിൽ പ്രധാനിയായ ശശിതരൂർ ഈ സംഘത്തിനൊപ്പം ഇനി ഉണ്ടാവില്ലെന്നാണ് സൂചന. ഇതിനിടെ കോൺഗ്രസ്സിൽ കൃത്യമായ വടക്ക്-തെക്ക് നേതാക്കളുടെ വിഭജനവും നടക്കുകയാണെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
രാഹുൽ ഗാന്ധി കേരളത്തിൽ നടത്തിയ പ്രസ്താവന ഉത്തരേന്ത്യൻ വിരുദ്ധ പരാമർശം ഇത്തരം വിഭാഗീയതയ്ക്ക് ആക്കം കൂട്ടിയെന്നും ഉത്തരേന്ത്യൻ നേതാക്കൾ ആരോപിക്കുന്നു. ഉത്തരേന്ത്യയിൽ പ്രശ്നങ്ങളെല്ലാം ഉപരിപ്ലവമാണെന്നും നേതാക്കൾ യഥാർത്ഥ പ്രശ്നങ്ങളെ പരിഗണിക്കാറില്ലെന്നുമാണ് രാഹുൽ പറഞ്ഞത്.
Comments