സിഡ്‌നി: ഇന്ത്യാ-ഇംഗ്ലണ്ട് മത്സരത്തിലെ പിച്ചിനെ ചൊല്ലിയുള്ള വിവാദം അന്താരാഷ്‌ട്ര താരങ്ങളും ഏറ്റെടുക്കുന്നു. മൊട്ടേരാ പിച്ചിൽ ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റേയും സ്പിന്നർമാർക്ക് മാത്രം വിക്കറ്റ് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം കൊഴുക്കുന്നത്. ഇതിനിടെയാണ് ഇന്ത്യൻ സ്പിന്നർ അശ്വിനെ പിന്തുണച്ച് ഓസ്‌ട്രേലിയൻ സ്പിന്നർ നാഥാൻ ലയണും രംഗത്തെത്തിയത്.
‘ലോകത്തിലെവിടേയും പന്ത് കൂടുതലൊന്ന് തിരിഞ്ഞുപോയാൽ അപ്പോൾ കൂട്ടക്കരച്ചിൽ തുടങ്ങും. ഇതേ പിച്ചിൽ പേസ് ബൗളർമാർ കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയാൽ ആർക്കും ഒരു വിഷമവുമില്ല.’ ലയൺ പറഞ്ഞു. ചെന്നൈ, അഹമ്മദാബാദ് പിച്ചുകളെ ഗ്രെയിം സ്വാനും കെവിൻ പീറ്റേഴ്‌സണും വിമർശിച്ചതിനെതിരെയാണ് ലയൺ രംഗത്തെത്തിയത്.
സ്വയം ക്യൂറേറ്റർ കൂടിയായിരുന്ന നഥാൻ ലയൺ കനത്ത വിമർശനമാണ് ഇംഗ്ലീഷ് താരങ്ങൾക്കെതിരെ നടത്തിയത്. മികച്ച പേസ് ലഭിക്കുന്ന വിക്കറ്റുകളാണ് യൂറോപ്പിലുട നീളമുള്ളത്. അതിൽ 47 റൺസിനും 60 റൺസിനും തങ്ങളടക്കം പുറത്തായിട്ടുണ്ട്. അന്നാർക്കും ഒരു വിഷമവും തോന്നിയില്ലെന്ന് ഓർക്കണമെന്നും ലയൺ പറഞ്ഞു. മൊട്ടേരയിലെ പിച്ച് നല്ല പിച്ചാണ്. ഇതുപോലൊന്ന് സ്പിന്നർമാർക്കായി സിഡ്‌നിയിലും വേണം. ഇന്ത്യയിലെ ക്യൂറേറ്ററെ അങ്ങോട്ടയക്കണമെന്നും ലയൺ പറഞ്ഞു.
ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ചോദിച്ചതിന് തിരിച്ച് ശക്തമായ മറുപടി ഇന്ത്യൻ സ്പിന്നർ അശ്വിനും നൽകിയിരുന്നു. നല്ല പിച്ച് , ചീത്ത പിച്ച് എന്ന് ആരാണ് തീരുമാനിക്കുന്നതെന്നാണ് അശ്വിൻ ചോദിച്ചത്. എല്ലാ ബൗളർമാരും കളി ജയിപ്പിക്കാനാണ് നോക്കുന്നത്. ബാറ്റ്‌സ്മാൻമാർ നന്നായി റൺസെടുക്കാനും ശ്രമിക്കണം. ഇതല്ലാതെ ക്രിക്കറ്റിൽ മറ്റെന്താണ് നോക്കാനുള്ളതെന്നും അശ്വിൻ ചോദിച്ചു.















