ദുബായ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ആവേശത്തിനിടെ ഈ മാസത്തെ താരമായി ഐ.സി.സി ആരെ തെരഞ്ഞെടുക്കുമെന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഫെബ്രുവരി മാസത്തിൽ തിളങ്ങിയ മൂന്ന് താരങ്ങൾക്കാണ് സാദ്ധ്യത കാണുന്നത്. ഇന്ത്യക്കായി ബാറ്റ്കൊണ്ടും പന്തുകൊണ്ടും മികച്ച ഓൾറൗണ്ടർ പ്രകടനം നടത്തിയ അശ്വിനാണ് ഒരാൾ. അതേ കണക്കിൽ ഓൾ റൗണ്ടറാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ഇംഗ്ലീഷ് നായകൻ ജോ റൂട്ട്. ഇവർക്കൊപ്പം വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ കെയിൽ മെയേഴ്സും പരിഗണനയ്ക്കർഹനാണ്.
അശ്വിൻ മൂന്ന് ടെസ്റ്റുകളാണ് കളിച്ചത്. ഇതിലെ 106 റൺസ് പ്രകടനമാണ് ഇന്ത്യക്ക് രണ്ടാം ടെസ്റ്റിലെ വിജയത്തിന് കാരണമായത്. ഒപ്പം വിക്കറ്റ് നേട്ടത്തിൽ 400 എന്ന കടമ്പയും മറികടന്നു. ആകെ 176 റൺസ് നേട്ടവും 24 വിക്കറ്റ് നേട്ടവും അശ്വിന്റെ ഗ്രാഫ് ഉയർത്തുന്നു.
ഇംഗ്ലണ്ടിനായി ഇരട്ട സെഞ്ച്വറിയടക്കം 333 റൺസും അപ്രതീക്ഷിതമായി ആറുവിക്കറ്റും വീഴ്ത്തി റൂട്ട് താൻ അപകടകാരിയാണെന്നും തെളിയിച്ചു. ഇതിനിടെ വെസ്റ്റീൻസീസിനായി ആദ്യ ടെസ്റ്റ് കളിച്ച കെയിൽ മെയേഴ്സ് ബംഗ്ലാദേശിനെതിരെ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ചിറ്റഗോംഗിൽ 395 റൺസ് വിജയലക്ഷ്യം മറികടന്ന കരീബിയൻ നിരയ്ക്കായി 210 റൺസുമായി മെയേള്സും തിളങ്ങി.
Comments