മുംബൈ: റെക്കോഡുകൾ പഴങ്കഥയാക്കി മുന്നേറുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന അവസാന ടെസ്റ്റിൽ സെഞ്ച്വറി നേടാനായാൽ ചരിത്ര നേട്ടമാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ഒരു സെഞ്ച്വറി കൂടി നേടിയാൽ ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര സെഞ്ച്വറികൾ നേടുന്ന നായകൻ എന്ന നേട്ടത്തിന് കോഹ്‌ലി അർഹനാകും.
നിലവിൽ 41 സെഞ്ച്വറികൾ വീതം നേടിയ റിക്കി പോണ്ടിംഗും കോഹ്‌ലിയുമാണ് റെക്കോഡ് പങ്കിടുന്നത്. 2019 നവംബറിൽ കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ നടന്ന പിങ്ക് ബോൾ ടെസ്റ്റിലാണ് കോഹ്‌ലി അവസാനമായി സെഞ്ച്വറി നേടിയത്. ഇതിന് ശേഷം 11 ഇന്നിംഗ്‌സുകളിൽ ബാറ്റ് ചെയ്‌തെങ്കിലും സെഞ്ച്വറി നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയിൽ ഇതുവരെ രണ്ട് അർദ്ധ സെഞ്ച്വറികൾ കോഹ്‌ലി നേടിയിട്ടുണ്ട്.
അവസാന ടെസ്റ്റിനിറങ്ങുന്ന ഇന്ത്യയെ സംബന്ധിച്ച് പരമ്പര സ്വന്തമാക്കുക എന്നതിലുപരി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിക്കുക എന്നതാണ് പ്രധാനം. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന മത്സരം ജയിക്കുകയോ സമനിലയിലാകുകയോ ചെയ്താൽ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കുകയും ഒപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുകയും ചെയ്യാം. അവസാന ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടാൽ ഓസ്‌ട്രേലിയ ഫൈനലിന് യോഗ്യത നേടും. ന്യൂസിലൻഡ് നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്.















