ലണ്ടൻ: പ്രീമിയർലീഗിൽ ചെകുത്തന്മാരായി മാറി മാഞ്ചസ്റ്റർ സിറ്റി. വൂൾവ്‌സിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്. ഗബ്രിയേൽ ജീസസിന്റെ ഇരട്ട ഗോളുകളുടെ മികവാണ് സിറ്റിക്ക് ഉശിരൻ ജയം സമ്മാനിച്ചത്.
കളിയുടെ 15-ാം മിനിറ്റിൽ സിറ്റിക്കായി വൂൾസ് ഗോൾ സമ്മാനിക്കുകയാണ് ചെയ്തത്. ഡെൻഡോൻകറിന്റെ പിഴവാണ് സ്വന്തം ടീമിന് വിനയായത്. സിറ്റിയുടെ ആക്രമണത്തെ സമർത്ഥമായി തടഞ്ഞ വൂൾവ്‌സ് ആദ്യ പകുതിയിൽ പിന്നീട് ഗോൾ വഴങ്ങിയില്ല. രണ്ടാം പകുതിയിൽ വൂൾവ്‌സ് പകരം വീട്ടി. 61-ാം മിനിറ്റിൽ കോഡേയുടെ വകയായിരുന്നു സമനില ഗോൾ.
എന്നാൽ കളിയുടെ അവസാന നിമിഷങ്ങളായതോടെ വൂൾവ്‌സിന്റെ ഗോൾ മുഖത്ത് സിറ്റിപ്പട ഇരച്ചുകയറി. ഗബ്രിയേൽ ജീസസ് 80-ാം മിനിറ്റിൽ ലീഡ് 2-1 ആക്കി. 90-ാം മിനിറ്റിൽ മഹ്‌റസ് മൂന്നാമത്തെ ഗോള് നടി. കളിയുടെ അവസാന നിമിഷത്തിലെ അധിക സമയത്ത് ഗബ്രിയേൽ തന്റെ രണ്ടാം ഗോളിലൂടെ ടീമിന് 4-1ന്റെ ആധികാരിക ജയം സമ്മാനിച്ചു.
ലീഗ് പട്ടികയിൽ സിറ്റി 27 മത്സരങ്ങളിൽ നിന്ന് 65 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ്. തുടർച്ചയായ 21 ജയങ്ങളുമായി മുന്നേറിയതിന്റെ ആവേശത്തിലാണ് പെപ് ഗാർഡിയോള. 26 മത്സരങ്ങളിലായി 50 പോയിന്റുകളോടെ യുണൈറ്റഡ് രണ്ടാമതും ലെസ്റ്റർ 49 പോയിന്റുകളു മായി മൂന്നാം സ്ഥാനത്തുമാണുള്ളത്.
Comments