മുംബൈ : അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായുളള ധനസമാഹരണ യജ്ഞത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ്. മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പഠോൾ ആണ് പരിഹാസവുമായി രംഗത്ത് വന്നത്. രാമക്ഷേത്രത്തിനായി സംഭാവന സ്വീകരിക്കുന്നതിനെ ടോൾ പിരിവുമായി ബന്ധിപ്പിച്ചായിരുന്നു കോൺഗ്രസ് നേതാവിന്റെ പരിഹാസം.
അടുത്തിടെ രാമക്ഷേത്ര നിർമ്മാണത്തിന് പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരാൾ വീട്ടിലേക്ക് വന്നതായി പഠോൾ പറഞ്ഞു. ഇയാളോട് 30 വർഷങ്ങൾക്ക് മുൻപ് ക്ഷേത്ര നിർമ്മാണത്തിനായി സമാഹരിച്ച പണം എവിടെയെന്ന് ചോദിച്ചു. പണം നൽകിയില്ലെങ്കിൽ മതത്തിൽ നിന്നും പുറത്താക്കുമെന്ന് സംഭാവന പിരിക്കാൻ എത്തിയ ആൾ പറഞ്ഞെന്നും പഠോൾ ആരോപിച്ചു. തന്റെ പേരിൽ ടോൾ പിരിക്കാൻ ശ്രീരാമൻ അനുവാദം തന്നിട്ടുണ്ടോയെന്നും പഠോൾ ചോദിച്ചു.
ഒരു ഹിന്ദു എന്ന നിലയിൽ രാമക്ഷേത്രത്തിനായി സംഭാവന ചെയ്യാം. എന്നാൽ നൽകുന്ന പണത്തിന് കണക്കുകളില്ല. ക്ഷേത്ര നിർമ്മാണത്തിനായി 30 വർഷങ്ങൾക്ക് മുൻപ് 1,400 കോടി രൂപ പിരിച്ചിരുന്നു. ഈ തുക എവിടെയെന്ന് ചോദിക്കാൻ അവകാശമില്ലേയെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം പഠോളിന്റെ പരാമർശത്തിനെതിരെ ബിജെപി നേതാവ രാം കഥാം രംഗത്ത് എത്തി. പണ്ടേ കോൺഗ്രസ് ഹിന്ദുത്വ വിരോധമുള്ളവരാണെന്ന് എല്ലാവർക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു.
Comments