ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിന്റെ വില കുറച്ച് കേന്ദ്ര സർക്കാർ. ഒരു ഡോസിന് 157.50 രൂപയായാണ് കുറച്ചത്. നേരത്തെ ഈടാക്കിയിരുന്നത് 210 രൂപയാണ്. രണ്ടാം ഘട്ട വാക്‌സിനേഷനിൽ രാജ്യത്തെ 27 കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ ചർച്ചയെ തുടർന്നാണ് വില കുറച്ചത്.
വില കുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം ഔദ്യോഗികമായ അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ വാക്‌സിന്റെ 150 രൂപയ്‌ക്ക് നൽകാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യ മന്ത്രാലയം രാജ്യസഭയിൽ പറഞ്ഞിരുന്നു. ആസ്ട്രാസെനക്കയും ഓക്‌സ്ഫഡ് സർവ്വകലാശാലയും ചേർന്ന് വികസിപ്പിച്ച സെറം ഇൻസ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ വാക്‌സിനാണ് കൊവിഷീൽഡ്.
വാക്‌സിന്റെ വിലയോടൊപ്പം അഞ്ച് ശതമാനം ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാണ് വില 157.50 രൂപയാകുന്നത്. ഇതിനകം കൊറോണ വാക്‌സിനുകൾക്ക് കേന്ദ്രം സബ്‌സിഡി നൽകുന്നതിനാൽ സ്വകാര്യ ആശുപത്രികളിൽ കുത്തിവെപ്പ് എടുക്കുന്ന ആളുകളിൽ നിന്ന് ഈടാക്കുന്ന അന്തിമ വിലയിൽ മാറ്റമുണ്ടാകില്ല. രാജ്യത്ത് മാർച്ച് ഒന്ന് മുതലാണ് രണ്ടാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ചത്.
Comments