ന്യൂഡൽഹി: വിജയ് ഹസാരേ ഏകദിന ക്രിക്കറ്റ് കലാശപ്പോരാട്ടം നാളെ. ഉത്തർപ്രദേശും മുംബൈയും നാളെ കിരീടപോരാട്ടത്തിനിറങ്ങുകയാണ്. ആദ്യ സെമിയിൽ ഉത്തർപ്രദേശ് ഗുജറാത്തിനെ തോൽപ്പിച്ചപ്പോൾ, മുംബൈ കർണ്ണാടകയെ രണ്ടാം സെമിയിൽ തകർത്തു. ഫിറോസ് ഷാ കോട്‌ലാ മൈതാനത്താണ് മത്സരം നടക്കുന്നത്. രാവിലെ 9 മണിക്ക് ഫൈനൽ ആരംഭിക്കും.
കിരീട സാദ്ധ്യത കൽപ്പിക്കുന്ന മുംബൈയുടെ ബാറ്റിംഗ് നിര ടീം ഇന്ത്യയുടെ യുവനിരയാണ്. പൃഥ്വീ ഷോയ്‌ക്കൊപ്പം യശസ്വി ജയ്‌സാൾ, ശിവം ദുബെ, ധവാൽ കുൽക്കർണി എന്നിവരടങ്ങുന്ന നിരയാണ് കലാശപോരാട്ടത്തിലിറങ്ങുന്നത്. വിജയ് ഹസാരേ ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും അധികം റൺസ് നേടുന്ന താരമായി ഈ സീസണിൽ പൃഥ്വി ഷോ ശ്രദ്ധാകേന്ദ്രമാണ്. ടൂർണ്ണമെന്റിൽ ഇരട്ട സെഞ്ച്വറിയടക്കം 754 റൺസ് വാരിക്കൂട്ടിയാണ് ഷോ മുംബൈയ്‌ക്കായി നാളെ കളത്തിലിറങ്ങുന്നത്.
ഉത്തർപ്രദേശാണ് ഇത്തവണ കറുത്തകുതിരകളായിരിക്കുന്നത്. കരുത്തരായ ഗുജറാത്തിനെ സെമിയിൽ തോൽപ്പിച്ചാണ് ഉത്തർപ്രദേശ് മുംബൈയ്‌ക്കെതിരെ ഇറങ്ങുന്നത്. മികച്ച ഇടംകയ്യൻ പേസറായ യഷ് ദയാലാണ് ഉത്തർപ്രദേശിന്റെ തുറുപ്പുചീട്ട്. കരൺ ശർമ്മ നയിക്കുന്ന നിരയിൽ പ്രിയം ഗാർഗ്, ശിവം മാവി, കാർത്തിക് ത്യാഗി എന്നിവരാണ് കരുത്തന്മാർ. 2004-05ൽ വിജയ് ഹസാരേ കിരീടം ചൂടിയ ശേഷം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് യു.പി. ഫൈനലിൽ കളിക്കുന്നത്.















