ന്യൂഡൽഹി: ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന്റേയും ഫേസ്ബുക്കിന്റേയും പ്രവർത്തനം ഇന്നലെ താത്കാലികമായി തടസ്സപ്പെട്ടിരുന്നു. 45 മിനിറ്റാണ് ആപ്പുകൾ പ്രവർത്തന രഹിതമായത്. എന്നാൽ
വാട്സ്ആപ്പിന്റെ 45 മിനിറ്റ് നിശ്ചലാവസ്ഥ തുണയായത് എതിരാളിയായ സിഗ്നലിനെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രവർത്തന രഹിതമായ 45 മിനിറ്റിൽ റെക്കോർഡ് ഡൗൺലോഡാണ് സിഗ്നലിലുണ്ടായത്.
ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള വാട്സ്ആപ്പിന് ബദലായാണ് ആളുകൾ സിഗ്നൽ ഡൗൺലോഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സേവനങ്ങൾ തകരാറിലായത്. ഏകദേശം 11. 45 വരെ പ്രശ്നം നേരിട്ടു. ഉപഭോക്താക്കൾക്ക് ന്യൂസ് ഫീഡ് ചെയ്യാനോ, സന്ദേശം അയക്കാനോ ഒന്നുംതന്നെ സാധിച്ചിരുന്നില്ല. 1.2 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ തങ്ങൾ നേരിടുന്ന പ്രശനം റിപ്പോർട്ട് ചെയ്തു. സാങ്കേതിക പ്രശ്നമാണ് ആഗോള തകരാറിന് കാരണമായതെന്നാണ് സോഷ്യൽ മീഡിയ ഭീമൻ നൽകിയ വിശദീകരണം.
നേരത്തെ വാട്സ്ആപ്പ് പുതിയ സ്വകാര്യതാനയം പ്രഖ്യാപിച്ചപ്പോൾ സിഗ്നൽ ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയർന്നിരുന്നു. അമേരിക്കൻ സ്ഥാപനമായ സിഗ്നൽ ഫൗണ്ടേഷൻ, സിഗ്നൽ മെസ്സഞ്ചർ എൽ.എൽ.സി. എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണ് സിഗ്നൽ ആപ്പ്. സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതും കൂടുതൽ സുരക്ഷിതവുമായ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് എന്ന നിലയ്ക്കാണ് 2014 മുതൽ ഡൗൺലോഡ് ചെയ്യാവുന്ന സിഗ്നൽ വാട്സാപ്പിന് വെല്ലുവിളിയായി വളർന്നത്. ഉപഭോക്താക്കളുടെ കോൺടാക്റ്റ് ഇൻഫോ മാത്രമേ സിഗ്നൽ ആപ്പ് സ്വീകരിക്കൂ എന്ന് സിഗ്നൽ ആപ്പിന്റെ െ്രെപവസി പോളിസിയിൽ പറയുന്നു.
Comments