ആദ്യമന്ത്രിസഭ 31 ദിവസം മാത്രം ഒതുങ്ങിയെങ്കിലും കേരളരാഷ്‌ട്രീയത്തിലെ ഗംഭീര തിരിച്ചുവരവാണ് കെ കരുണാകരന്‍ നടത്തിയത്. നാല് തവണ മുഖ്യമന്ത്രിയായ കരുണാകരന്‍ കേരളരാഷ്‌ട്രീയത്തിലെ ചാണക്യനെന്ന് വിശേഷിക്കപ്പെട്ടു. ഇതോടെ പ്രവര്‍ത്തകര്‍ കെ കരുണാകരനെ അവരുടെ സ്വന്തം ലീഡറാക്കി.
സമാനതകളില്ലാത്ത രാഷ്‌ട്രീയപോരാളിയായിരുന്നു കെ കരുണാകരന്‍. സി അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി ഭരണം തുടങ്ങിയ കരുണാകരന്‍ പിന്നീട് 1977, 1981, 1982, 1991 എന്നീ വര്‍ഷങ്ങളില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഐക്യജനാധിപത്യമുന്നണിയ്‌ക്ക് അടിത്തറ പാകിയതും ലീഡറായിരുന്നു
രാഷ്‌ട്രീയകളരിയില്‍ എതിരാളികളെ നിഷ്‌പ്രഭമാക്കുന്ന അടവുതന്ത്രങ്ങള്‍ അദ്ദേഹത്തെ വ്യത്യസ്‌തനാക്കി. എതിരാളി ചിന്തിക്കുന്നതിന് മുമ്പ് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്ന മികവ് കേരളരാഷ്‌ട്രീയം പലതവണ കണ്ടു. നേട്ടങ്ങളും തിരിച്ചടികളും കെ കരുണാകരന്‍ ഒരുപോലെ ആസ്വദിച്ചു. കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ മാള പിടിച്ചെടുത്തതും കരുണാകരന്റെ കഴിവുകൊണ്ട് മാത്രം. ക്ഷീണാവസ്ഥയിലായ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കിയ കെ കരുണാകരന്‍ ദേശീയരാഷ്‌ട്രീയവും ഒരുപോലെ നിയന്ത്രിച്ചു.
1967ല്‍ നിയമസഭയില്‍ ഒമ്പത് പേര്‍ മാത്രമായിരുന്ന കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ കെ കരുണാകരനെന്ന നിശ്ചയദാര്‍ഢ്യത്തിന് സാധിച്ചു. എന്നാല്‍ ദേശീയരാഷ്‌ട്രീയത്തില്‍ സജീവമാകാനുള്ള നീക്കങ്ങള്‍ പലപ്പോഴും വിജയം കണ്ടില്ല.
അസാധ്യമായതിനെ സാധ്യമാക്കിയ ഇച്ഛാശക്തിയുടെ പേരായിരുന്നു കെ കരുണാകരന്‍. അടിസ്ഥാനവികസനത്തില്‍ ഊന്നിയ പ്രവര്‍ത്തനങ്ങള്‍ കരുണാകരനെന്ന മുഖ്യമന്ത്രിയെ ശ്രദ്ധേയമാക്കി. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും നെടുമ്പാശേരി വിമാനത്താവളവും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ ഉദാഹരണങ്ങളാണ്. കമ്മ്യൂണിസ്റ്റ് ആശയത്തിലുറച്ച് നേതാക്കളോട് കലഹിച്ച ഗൗരിയമ്മ, എംവി രാഘവന്‍ തുടങ്ങി നിരവധി നേതാക്കളെ യുഡിഎഫിലെത്തിച്ചതും അദ്ദേഹമായിരുന്നു
ശക്തനായ ഭരണാധികാരിയാണെങ്കിലും അടിയന്തരാവസ്ഥയുടെ പാപക്കറ അദ്ദേഹത്തെ വിട്ടുപോയിരുന്നില്ല. ആദ്യതവണ മുഖ്യമന്ത്രിപദം നഷ്ടമായത് കോളിളക്കം സൃഷ്ടിച്ച രാജൻ കേസിന്റെ അനന്തരഫലമായിരുന്നു. രണ്ടാം തവണയും തുടക്കം തന്നെ കരുണാകരന് പാളി. സഖ്യകക്ഷി പിന്തുണ പിന്‍വലിച്ചതോടെ രണ്ടാം തവണയും നൂറ് ദിവസം പോലും തികക്കാനാവാതെ കരുണാകരന്‍ മന്ത്രിസഭ താഴെവീണു.
ക്ഷയിച്ചുവന്ന കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്തിയെങ്കിലും എതിരാളികളേക്കാള്‍ കരുണാകരനെ വേട്ടയാടിയത് സ്വന്തക്കാര്‍ തന്നെയായിരുന്നു. കെപിസിസി നേതൃയോഗത്തില്‍ രാജ്യദ്രോഹിയായ കരുണാകരനെ പുറത്താക്കണമെന്ന് നേതാക്കള്‍ മുറവിളികൂട്ടി. നിയമസഭയില്‍ അടുത്തിരുന്നവര്‍ പോലും ഇറങ്ങിപ്പോകാന്‍ ആക്രോശിച്ചു. ഇഷ്ടക്കാര്‍ക്ക് വേണ്ടി ഏതറ്റവും പോകാനുറച്ച കരുണാകരനെ പ്രതിസന്ധിയിലാക്കിയ വലിയ നീക്കങ്ങള്‍.
1994 ന്റെ അവസാനമായപ്പോഴേക്കും കെ കരുണാകരന് ചുറ്റും കുരുക്കുകള്‍ മുറുകി. ഇഷ്ടക്കാരനായ രമണ്‍ ശ്രീവാസ്‌തവ ചാരക്കേസില്‍ കുടുങ്ങിയപ്പോള്‍ എതിരാളികള്‍ അത് അവസരമാക്കി. കേസ് സിബിഐയ്‌ക്ക് വിട്ട കരുണാകരനെ കാത്തുനില്‍ക്കാതെ കോണ്‍ഗ്രസില്‍ പടയൊരുക്കം രൂക്ഷമായി. ഉള്‍പാര്‍ട്ടി പോര് കടുത്തതോടെ രാഷ്‌ട്രീയ ചാണക്യന് മുട്ടുകുത്തേണ്ടിവന്നു. മുഖ്യമന്ത്രിയാകാന്‍ ഡല്‍ഹിയില്‍ അക്ഷമനായി കാത്തിരുന്ന എ കെ ആന്റണി കേരളത്തില്‍ പറന്നെത്തി. കരുണാകരന്‍ പടിയിറങ്ങി. രമണ്‍ ശ്രീവാസ്‌തവയെ തള്ളിപ്പറയാന്‍ മനസുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ കരുണാകരന് കാലം തികയ്‌ക്കാമായിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തോട് നിരന്തരം കലഹിക്കുന്ന കരുണാകരനെയാണ് പിന്നീട് കേരളം കണ്ടത്. പാര്‍ട്ടിയോട് പിണങ്ങി ഇറങ്ങിയ കരുണാകരന്‍ ആദ്യം സ്വന്തം പാര്‍ട്ടിയുണ്ടാക്കി, പിന്നീട് എന്‍സിപിയിലും ചേക്കേറി. ഒടുവില്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയെങ്കിലും കലഹത്തിന് കുറവുണ്ടായില്ല. ഒറ്റയാനായി കരുണാകരനെടുത്ത പല തീരുമാനങ്ങളിലും അണികളുടെ വലിയ പിന്തുണ ഉറപ്പായിരുന്നു.
Comments