പിണറായി എപ്പോഴും ഇങ്ങനെയാണ്. പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ നല്ലതോ ചീത്തയോ അത് എന്തായാലും നടപ്പാക്കും. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയും. അപ്പുറത്ത് എത്രവലിയ ഉന്നതനായാലും മുഖം നോക്കി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കും. അത് ബിഷപ്പായാലും കാന്തപുരം സുന്നികളായാലും സന്ന്യാസിമാരായാലും ശരി
മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ കേരളത്തിന് ഏറെ പരിചയം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയാണ്. വിഎസുമായി നിരന്തരം കലഹിക്കുന്ന പിണറായി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിരിക്കാത്ത സെക്രട്ടറി. വിവാദ വിഷയങ്ങളില്‍ പൊട്ടിത്തെറിക്കുന്ന പിണറായി.
ലാവലിന്‍ ആയുധമാക്കി പ്രതിപക്ഷവും വിഎസും കേരളത്തില്‍ ആഞ്ഞടിച്ചപ്പോള്‍ പിണറായി ആറ്റിക്കുറുക്കിയാണ് പ്രതികരിച്ചത്. ടി പി വധകേസില്‍ പാര്‍ട്ടിയും നേതൃത്വവും ഒരുപോലെ പ്രതികൂട്ടിലായപ്പോഴും പിണറായി ഉറച്ചുനിന്നു. ടിപിയെ കുലംകുത്തിയാക്കി. പിന്നെയൊരിക്കല്‍ പ്രേമചന്ദ്രന്‍ മറുകണ്ടം ചാടിയപ്പോള്‍ പിണറായിക്ക് അയാള്‍ പരനാറിയായി.
മലപ്പുറം സമ്മേളനത്തിലാണ് പിണറായി പാര്‍ട്ടി പിടിക്കുന്നത്. വെട്ടിനിരത്തലിലൂടെ സിപിഎമ്മിന്റെ അനിഷേധ്യനേതാവായി വിജയന്‍ മാറി. ചടയന്‍ ഗോവിന്ദന് ശേഷമാണ് പാര്‍ട്ടിയുടെ അമരക്കരനായി പിണറായി എത്തിയത്. നീണ്ട 16 വര്‍ഷക്കാലത്തെ സെക്രട്ടറി ജീവിതം സംഭവബഹുലമായിരുന്നു. പാര്‍ട്ടി ഏറ്റവും വലിയ പ്രതിസന്ധികള്‍ നേരിട്ടതും ഇക്കാലത്തായിരുന്നു. തീച്ചൂളയിലൂടെ കടന്നുപോയെങ്കിലും പിണറായി ഒട്ടും കുലുങ്ങിയില്ല.
സിപിഎം ചരിത്രത്തിലെ നിര്‍ണായക വെട്ടിനിരത്തലിന്റെ വേദിയായ പാലക്കാട് സമ്മേളനത്തില്‍ അടക്കം വിഎസിന്റെ വിശ്വസ്‌തനായിരുന്നു പിണറായി. പക്ഷെ കണ്ണൂര്‍ സമ്മേളനത്തിന് ശേഷം മലപ്പുറത്തെത്തിയപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. പിന്നീട് ഓരോ വിഷയത്തിലും ഇരുനേതാക്കളും പരസ്‌പാരം ഏറ്റുമുട്ടി. ലാവലിന്‍ കേസില്‍ പിണറായിയെ പ്രതി ചേര്‍ത്തതോടെ വിഎസ് സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞടിച്ചു. ഇരുവരും ഒരുമിച്ച് പിബിയില്‍ നിന്ന് പുറത്തുപോയപ്പോള്‍ പിണറായി മാത്രം പിന്നീട് തിരിച്ചെത്തി.
വിഎസ് മുഖ്യമന്ത്രിയായപ്പോഴും പിണറായിയുമായി നിരന്തരം കൊമ്പുകോര്‍ത്തു. പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറോട് ശുപാര്‍ശചെയ്‌ത വിഎസിനെയും രാഷ്‌ട്രീയകേരളം കണ്ടു. പക്ഷെ അപ്പോഴൊക്കെ വിജയം പിണറായിക്കൊപ്പമായിരുന്നു. വിഎസിന് സീറ്റ് നിഷേധിച്ചും അടുപ്പക്കാരെ വെട്ടിനിരത്തിയും പിണറായി പകവീട്ടി. നിരന്തരം കലഹിച്ച വിഎസിനെ ഒറ്റപ്പെടുത്തി പാര്‍ട്ടിയെ കൂടെനിര്‍ത്താനും പിണറായിക്ക് കഴിഞ്ഞു. ഒപ്പം പാര്‍ട്ടിക്ക് അതീതമായി വളരാന്‍ ശ്രമിച്ച പി ജയരാജനെ അടിച്ചിരുത്തി.
2016ല്‍ വിഎസിനെ മുന്നില്‍ നിര്‍ത്തി ഇടത് മുന്നണി തെരഞ്ഞെടുപ്പ് വിജയം നേടിയെങ്കിലും മുഖ്യമന്ത്രി പിണറായി ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തിരുവനന്തപുരത്ത് നേരിട്ടെത്തി വിഎസിനെ ഒപ്പമിരുത്തി ആ പ്രഖ്യാപനം നടത്തി.
സെക്രട്ടറി പിണറായില്‍ നിന്ന് ചിരിക്കുന്ന മുഖ്യമന്ത്രിയിലേക്ക് വിജയന്‍ വേഗത്തില്‍ നടന്നുകയറി. ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ നേരിടുമ്പോള്‍ പക്ഷെ പഴയ സെക്രട്ടറി വീണ്ടും ഉണരും. ഇഷ്ടമില്ലാത്തിടത്തൊക്കെ കണ്ട മാധ്യമപ്രവര്‍ത്തകരെയും മുഖ്യമന്ത്രി കണ്ണൂരുട്ടി വിരട്ടി.
രാഷ്‌ട്രീയ എതിരാളികളോട് ഒരേസമയം ചിരിച്ചും ആഞ്ഞടിച്ചും വിവാദങ്ങളെ നേരിട്ടു. പ്രളയവും കോവിഡും വന്നപ്പോള്‍ വിവാദങ്ങള്‍ക്ക് കൂടുതല്‍ ഇടനല്‍കാതെ നിലപാടെടുത്തു. എല്ലാം കഴിയുമ്പോള്‍ ആഞ്ഞടിക്കും
നവോത്ഥാന നായകനായി ചിത്രീകരിക്കപ്പെടാന്‍ പാര്‍ട്ടിയും പിആര്‍ ഏജന്‍സികളും കണ്ട വഴിയായിരുന്നു ശബരിമലയിലെ കടുംപിടുത്തം. നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് ഉറക്കെപറഞ്ഞ പിണറായി വനിതാമതിലും കെട്ടി. പുതുവര്‍ഷത്തില്‍ രണ്ട് സ്‌ത്രീകളെ മലകയറ്റിയെന്ന് ആവേശത്തോടെ വിളിച്ചുപറഞ്ഞു. പക്ഷെ പിന്നീട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ എല്ലാം മാറിമറിഞ്ഞു
സ്‌പ്രിംഗ്‌ളര്‍, സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍, തുടങ്ങി നിരവധി അഴിമതി, കള്ളക്കടത്ത് ആരോപണങ്ങളാണ് അവസാനകാലത്ത് മുഖ്യമന്ത്രി നേരിടേണ്ടി വന്നത്. പിന്‍വാതില്‍ നിയമനവും ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തലും യുവാക്കളുടെ വിരോധത്തിനും ഇടയാക്കി. നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചില്ലെങ്കിലും തദ്ദേശസ്ഥാപനങ്ങളില്‍ ലഭിച്ച നല്ല ഫലം പിണറായിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
Comments