ബംഗളൂരു: പോത്തോട്ട മത്സരത്തിലെ സൂപ്പർതാരമായ ശ്രീനിവാസ ഗൗഡ വീണ്ടും തന്റെ നേട്ടം തിരുത്തിക്കുറിച്ചു. കമ്പളയോട്ടമെന്ന് പ്രസിദ്ധമായ കർണ്ണാടകയിലെ പോത്തോട്ട മത്സരത്തിലാണ് വീണ്ടും നേട്ടം കൊയ്തത്. സ്വന്തം നാട്ടിൽ എതിരാളികളില്ലാത്ത ശ്രീനിവാസ 125 മീറ്റർ വയലിലെ ഓട്ടം പൂർത്തിയാക്കിയത് 11.21 സെക്കന്റിലാണ്. ഇതിൽ 100 മീറ്റർ പൂർത്തിയാക്കിയത് 8.96 സെക്കന്റുകൊണ്ടാണ്.
കർണ്ണാടക കഡംബ സ്വദേശിയായ ശ്രീനിവാസ കഴിഞ്ഞ വർഷം 142 മീറ്റർ താണ്ടിയത് 13.42 സെക്കന്റിലാണ്.ഇതിൽ 100 മീറ്റർ താണ്ടിയത് 9.55 സെക്കന്റിലായിരുന്നു. ഇതിനിടെ അതേ നാട്ടുകാരനായ ബജ്‌ഗോളി നിഷാന്ത് എന്ന വ്യക്തി 9.52 സെക്കന്റിലും ഓടിയെത്തിയതും ഈ വർഷം ഗൗഡ പഴങ്കഥയാക്കി.
കഴിഞ്ഞ വർഷം ഫെബ്രുവരി 14-ാം തീയതിയാണ് ശ്രീനിവാസ ഗൗഡ ആദ്യമായി ലോക ശ്രദ്ധയിലെത്തിയത്. അന്ന് ലോക അത്‌ലറ്റായ വേഗരാജാവ് ഉസൈൻ ബോൾട്ടിന്റെ 100 മീറ്റർ താണ്ടുന്ന റെക്കോഡാണ് ശ്രീനിവാസ ഗൗഡ തകർത്തത്. ബോൾട്ട് 100 മീറ്റർ 9.58 സെക്കന്റിൽ മറികടന്ന താരമാണ്.
യാദൃശ്ചികമായിട്ടാണ് ശ്രീനിവാസ ഗൗഡയുടെ വേഗത മാദ്ധ്യമശ്രദ്ധ നേടിയത്. തുടർന്ന് കേന്ദ്രസർക്കാർ അത്‌ലറ്റിക് രംഗത്തേക്ക് ക്ഷണിച്ചെങ്കിലും ഗ്രാമീണത്തനിമയാർന്ന തന്റെ മത്സര ഇനം വിടാൻ ശ്രീനിവാസ ഗൗഡ തയ്യാറായില്ല. എന്നാൽ തങ്ങളുടെ താരത്തെ ആരുമായും താരതമ്യപ്പെടുത്തരുതെന്നാണ് അന്ന് കഡംബ പ്രദേശവാസികൾ ഒന്നടങ്കം പറഞ്ഞത്.















