പൂനെ : ഒന്നാം ഏകദിനത്തിൽ ഇന്ത്യ്‌ക്കെതിരെ ഇംഗ്ലണ്ടിന് 318 റൺസ് വിജയലക്ഷ്യം. നാല് ബാറ്റ്സ്മാൻമാർ അർദ്ധ സെഞ്ച്വറിയുമായി കലം നിറഞ്ഞതാണ് ഇന്ത്യ്‌ക്ക് മികച്ച് സ്കോർ സമ്മാനിച്ചത്. 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 317 റൺസെടുത്തത്. ഓപ്പണർ ശിഖർ ധവാന് രണ്ട് റൺസ് അകലെയാണ് സെഞ്ച്വറി നഷ്ടമായത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർദ്ധ സെഞ്ച്വറി നേടിയ ക്രുണാഷൽ പാണ്ഡ്യയുടെ പ്രകടനവും ശ്രദ്ധേയമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ പ്രകടനം പതിയെയായിരുന്നു. ഓപ്പണിംഗ് സഖ്യം അർദ്ധ സെഞ്ച്വറി നേടിയെങ്കിലും സ്കോർ 64 ൽ നിൽക്കേ 28 റൺസ് നേടിയ രോഹിത് മടങ്ങി. പിന്നീട് ഒന്നിച്ച ധവാൻ-കോഹ് ലി സഖ്യം ഇന്ത്യൻ സ്കോർ പതിയെ ഉയർത്തി. ഇരുവരും ചേർന്ന് സ്കോർ 150 കടത്തി. ധവാൻ 106 പന്തിൽ 98 റൺസുമായും കോഹ് ലി 60 പന്തിൽ 56 റൺസുമായും ശ്രേയസ് അയ്യർ 6 റൺസുമായും മടങ്ങി.
പിന്നീട് ഒരുമിച്ച രാഹുലും ആദ്യ മത്സരത്തിനിറങ്ങിയ ക്രുണാൽ പാണ്ഡ്യയും ചേർന്ന് കൂറ്റൻ അടികളിലൂടെ സ്കോർ ഉയർത്തി. രാഹുൽ 43 പന്തിൽ 62 റൺസും ക്രുണാൽ 31 പന്തിൽ 58 റൺസുമെടുത്ത് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് മൂന്നും മാർക് വുഡ് രണ്ട് വിക്കറ്റും നേടി.















