പൂനെ : ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ട്വെന്റി ട്വെന്റിയിലെ പ്രകടനം ഏകദിനത്തിലും പിന്തുടർന്ന ടീം ഇന്ത്യ 66 റൺസിനാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. അരങ്ങേറ്റത്തിൽ തന്നെ തിളങ്ങിയ മീഡിയം പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്. പ്രസിദ്ധ് തന്നെയാണ് മാൻ ഓഫ് ദ മാച്ച്.
ഇന്ത്യ ഉയർത്തിയ 318 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് നൽകിയത്. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ജേസൻ റോയും ജോൺ ബെയർ സ്റ്റോയും ആദ്യ വിക്കറ്റിൽ 14 ഓവറിൽ 134 റൺസ് കൂട്ടിച്ചേർത്തു. അപകടകരമായി മുന്നേറിയ കൂട്ടുകെട്ടിനെ പ്രസിദ്ധ് കൃഷ്ണയാണ് തകർത്തത്. വൺ ഡൗണായി ഇറങ്ങിയ സ്റ്റാർ ബാറ്റ്സ്മാൻ ബെൻസ് സ്റ്റോക്സിനെ ശുഭ്മാൻ ഗില്ലിന്റെ കൈകളിൽ എത്തിച്ച് പ്രസിദ്ധ് വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ആക്രമണാത്മകമായി ബാറ്റ് വീശിയ ബെയർ സ്റ്റോവിനൊപ്പം ക്യാപ്ടൻ മോർഗനെത്തിയതോടെ സ്കോർ ബോർഡ് വീണ്ടും ചലിച്ചു. എന്നാൽ ഇരുപത്തിമൂന്നാം ഓവറിൽ ശാർദ്ദൂൽ താക്കൂറിന്റെ പന്തിൽ കുൽദീപ് യാദവ് പിടിച്ച് 94 റൺസെടുത്ത ബെയർ സ്റ്റോ പുറത്തായത് ഇംഗ്ളണ്ടിന് വലിയ തിരിച്ചടിയായി.
കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം എട്ട് ഓവറുകൾ ശേഷിക്കെ 251 ൽ ഒതുങ്ങി. 30 റൺസ് എടുത്ത മോയിൻ അലി പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും ഭുവനേശ്വർ കുമാറിന്റെ പന്തിൽ പുറത്തായി. മോർഗൻ 22 റൺസാണെടുത്തത്. ഇന്ത്യയ്‌ക്ക് വേണ്ടി പ്രസിദ്ധ് 54 റൺസിന് നാലു വിക്കറ്റുകൾ വീഴ്‌ത്തി. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റുകളും ശാർദ്ദൂൽ താക്കൂർ മൂന്നു വിക്കറ്റുകളും വീഴ്‌ത്തി. മറ്റൊരു അരങ്ങേറ്റ താരമായ ക്രുനാൽ പാണ്ഡ്യ ബാറ്റിംഗിലെ തകർപ്പൻ പ്രകടനത്തിനു പുറമേ ഒരു വിക്കറ്റ് വീഴ്‌ത്തി മത്സരം അവിസ്മരണീയമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അൻപത് ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 317 റൺസാണെടുത്തത്. 98 റൺസെടുത്ത ശ്ഖർ ധവാനും 56 റൺസെടുത്ത വിരാട് കോഹ്‌ലിയും മുന്നേറ്റ നിരയിൽ തിളങ്ങിയപ്പോൾ മദ്ധ്യ നിരയിൽ വെടിക്കെട്ട് പുറത്തെടുത്ത് കെ.എൽ രാഹുലും ക്രുനാൽ പാണ്ഡ്യയും ഇന്ത്യൻ സ്കോർ മുന്നൂറു കടത്തി. രാഹുൽ 62 റൺസോടേയും ക്രുനാൽ 58 റൺസോടെയും പുറത്താകാതെ നിന്നു. ഇംഗ്ലണ്ട് നിരയിൽ 34 റൺസിന് മൂന്ന് വികറ്റുകൾ വീഴ്‌ത്തിയ ബെൻ സ്റ്റോക്സാണ് തിളങ്ങിയത്.
Comments