മുംബൈ: രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 6 വിക്കറ്റ് വിജയം. നിശ്ചിത 50 ഓവറിൽ 337 റൺസ് എന്ന കൂറ്റൻ സ്‌കോറിലേയ്‌ക്ക് ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയതോടെയാണ് ഫലം സന്ദർശകർക്ക് അനുകൂലമായത്. ഓപ്പണർ ജോണി ബെയർസ്‌റ്റോയുടെ സെഞ്ച്വറിയും ബെൻ സ്‌റ്റോക്‌സിന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇംഗ്ലണ്ടിന്റെ വിജയം അനായാസമാക്കിയത്. 39 പന്തുകൾ ബാക്കി നിർത്തിയാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്.
ഓപ്പണർമാരായ ജേസൺ റോയിയും ജോണി ബെയർസ്‌റ്റോയും ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. റോയ് 55 റൺസ് എടുത്തപ്പോൾ ജോണി ബെയർസ്‌റ്റോ കരിയറിലെ 11-ാം സെഞ്ച്വറി സ്വന്തമാക്കി. 112 പന്തുകളിൽ നിന്നും 125 റൺസ് നേടിയ ബെയര്‍സ്റ്റോ മൂന്നാം വിക്കറ്റിൽ ബെൻ സ്‌റ്റോക്‌സുമായി ചേർന്ന് ഇംഗ്ലണ്ടിനെ അതിവേഗം ലക്ഷ്യത്തിലേയ്‌ക്ക് അടുപ്പിക്കുകയായിരുന്നു. സെഞ്ച്വറിക്ക് 1 റൺ മാത്രം അകലെ സ്‌റ്റോക്‌സ് വീണെങ്കിലും ഇംഗ്ലണ്ട് വിജയത്തിന് അരികെ എത്തിയിരുന്നു. 52 പന്തുകളിൽ 4 ബൗണ്ടറികളും 10 സിക്‌സറുകളുമാണ് സ്റ്റോക്‌സ് അടിച്ചു കൂട്ടിയത്.
സ്‌റ്റോക്‌സിനെ ഭുവനേശ്വർ കുമാർ മടക്കിയതിന് തൊട്ടടുത്ത ഓവറിൽ പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരം നൽകി. ജോണി ബെയർ സ്‌റ്റോയെയും ജോസ് ബട്‌ലറെയും ഒരേ ഓവറിൽ തന്നെ പ്രസിദ്ധ് കൂടാരം കയറ്റി. എന്നാൽ അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ലിയാം ലിവിംഗ്സ്റ്റൺ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ 10 ഓവറിൽ 58 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തി. ഭുവനേശ്വർ കുമാർ ഒരു വിക്കറ്റ് സ്വന്തമാക്കി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽം ഇംഗ്ലണ്ട് ഇന്ത്യയ്‌ക്ക് ഒപ്പമെത്തി.















