മുംബൈ: ആവേശകരമായ മത്സരത്തിനൊടുവിൽ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യയ്‌ക്ക് ജയം. പോരാട്ടം അവസാന ഓവറിലേയ്‌ക്ക് നീണ്ട മത്സരത്തിൽ 7 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇംഗ്ലീഷ് നിരയിൽ ഓൾ റൗണ്ടർ സാം കറന്റെ ബാറ്റിംഗ് പ്രകടനം ശ്രദ്ധേയമായി.
330 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ ഓപ്പണർമാരായ ജേസൺ റോയിയും(14) ജോണി ബെയർസ്‌റ്റോയും(1) നേരത്തെ തന്നെ മടങ്ങി. മൂന്നാമനായെത്തിയ ബെൻ സ്‌റ്റോക്‌സ് 35 റൺസും ഡേവിഡ് മലാൻ 50 റൺസും നേടി. അപകടകാരിയായ ജോസ് ബട്‌ലർ 15 റൺസിന് പുറത്തായപ്പോൾ ഇംഗ്ലണ്ട് അപകടം മണത്തു. എന്നാൽ ലിയാം ലിവിംഗ്സ്റ്റൺ(36), മൊയീൻ അലി(29) എന്നിവരുടെ പ്രകടനം സന്ദർശകർക്ക് പ്രതീക്ഷ നൽകി. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽ കണ്ടിടത്തുനിന്നും സാം കറൻ നടത്തിയ രക്ഷാപ്രവർത്തനമാണ് മത്സരത്തിൽ ശ്രദ്ധേയമായത്.
83 പന്തിൽ 8 ബൗണ്ടറികളും 3 സിക്‌സറുകളും പറത്തിയ സാം കറൻ 95 റൺസുമായി പുറത്താകാതെ നിന്നു. 19 റൺസുമായി ആദിൽ രഷീദും 14 റൺസുമായി മാർക്ക് വുഡും കറന് പിന്തുണ നൽകി. നിർണായക ഘട്ടത്തിൽ ക്യാച്ചുകൾ കൈവിട്ടെങ്കിലും അവസാന 3 ഓവറുകളിലെ അച്ചടക്കമുള്ള ബൗളിംഗാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ഇതോടെ മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി. നേരത്തെ, ടെസ്റ്റ്, ട്വന്റി20 പരമ്പരകളും ഇന്ത്യ സ്വന്തമാക്കിയിരുന്നു.














