ന്യൂഡൽഹി : ഐപിഎല്ലിന്റെ പതിന്നാലാം സീണിൽ ഡൽഹിയെ നയിക്കാൻ ഇനി പുതിയ ക്യാപ്റ്റൻ. ശ്രേയസ് അയ്യർക്ക് പകരം യുവതാരം ഋഷഭ് പന്ത് ആയിരിക്കും ഡൽഹി ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യർക്ക് പരിക്കേറ്റതിനെ തുടർന്നാണ് ക്യാപ്റ്റൻ സ്ഥാനത്തേയ്‌ക്ക് ഋഷഭ് പന്തിനെ നിയമിച്ചത്.
ഏകദിന മത്സരത്തിൽ ഫീൽഡിംഗ് ചെയ്യുന്നതിനിടെ ശ്രേയസ് അയ്യർക്ക് തോളിൽ പരിക്കേറ്റിരുന്നു. തുടർന്ന് ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. എന്നാൽ ഇതിന് വിധേയനായാൽ ശ്രേയസ് അയ്യർക്ക് നാല് മാസം വിശ്രമം വേണ്ടിവരും. അതിനാലാണ് പന്തിനെ ക്യാപ്റ്റൻ സ്ഥാനത്തേയ്‌ക്ക് നിയമിക്കുന്നത്.
ആദ്യമായാണ് പന്ത് ഐപിഎൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്. ഇതിന് മുൻപ് ഡൽഹി സ്റ്റേറ്റ് ടീം ക്യാപ്റ്റനായിരുന്നു. ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തിൽ മികച്ച പ്രകടനമാണ് ഋഷഭ് പന്ത് കാഴ്ചവെച്ചത്. അവസാന രണ്ട് മത്സരങ്ങളിൽ 77 ഉം 78 ഉം റൺസ് എടുത്തുകൊണ്ട് പന്ത് ഇന്ത്യയുടെ വിജയത്തിൽ നിർണായക ഘടകമാകുകയും ചെയ്തു
ഡൽഹി ടീമിനെ നയിക്കുക എന്നത് തന്റെ എക്കാലത്തെയും സ്വപ്‌നമായിരുന്നു എന്ന് ഋഷഭ് പന്ത് പ്രതികരിച്ചു. മികച്ച കോച്ചിംഗ് സ്റ്റാഫും സമർത്ഥരായ സീനിയർ പ്ലെയേഴ്‌സും കൂടെയുള്ളതിനാൽ തനിക്ക് മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ സാധിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഏപ്രിൽ 9 നാണ് ഐപിൽ ആരംഭിക്കുന്നത്. ഋഷഭ് പന്ത് നായകനായ ഡൽഹി ടീം ഏപ്രിൽ 10 ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെയാകുംനേരിടുക.















