ലണ്ടൻ: പ്രീമിയർ ലീഗിൽ ഇടവേളയ്‌ക്ക് ശേഷം ചെൽസിയ്‌ക്ക് കനത്ത പരാജയം. വെസ്റ്റ് ബ്രോമാണ് ചെൽസിയ്‌ക്കുമേൽ ആധിപത്യം നേടിയത്. ലീഗിൽ ഇന്നലെ നീലപ്പടയ്‌ക്ക് അക്ഷരാർത്ഥത്തിൽ കറുത്തദിനമായിരുന്നു. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ രണ്ടിനെതിരെ അഞ്ചുഗോളുകളുടെ നാണംകെട്ട പരാജയമാണ് ചെൽസിക്ക് വെസ്റ്റ് ബ്രോമിനോട് നേരിടേണ്ടിവന്നത്.
കളിയുടെ 27-ാം മിനിറ്റിൽ ചെൽസിയാണ് ആദ്യ ഗോൾ നേടിയത്. ക്രിസ്റ്റ്യൻ പുലിസിച്ചാണ് ഗോളടിച്ചത്. ഇതിനിടെ പരുക്കൻ കളിയുടെ പേരിൽ 29-ാം മിനിറ്റിൽ മികച്ച താരമായ തിയാഗോ സിൽവയ്‌ക്ക് ചുവപ്പ് കാർഡ് കാണേണ്ടി വന്നത് ചെൽസിക്ക് വലിയ ക്ഷീണമായി. അമ്പരപ്പ് മാറുംമുന്നേ വെസ്റ്റ് ബ്രോം തുടർച്ചയായി രണ്ടു ഗോളുകളാണ് ചെൽസിയുടെ വലയിലെത്തിച്ചത്.
മാത്തേയൂസ് പെരേരയാണ് ചെൽസിക്കെതിരെ ഇരട്ട ഗോളുകൾ മിനിറ്റുകളുടെ വ്യത്യാസത്തിലടിച്ചത്. രണ്ടാം പകുതിയിലെ 63-ാം മിനിറ്റിൽ കല്ലും റോബിൻസൺ മൂന്നാം ഗോളും നേടി. അഞ്ചുമിനിറ്റിനകം ചെൽസിയെ വീഴ്ചയിലേക്ക് കൂടുതൽ തള്ളിവിട്ടുകൊണ്ട് എംബേ ഡിയാനേ വെസ്റ്റ് ബ്രോമിനായി നാലാം ഗോളും നേടി. 71-ാം മിനിറ്റിൽ മാസൺ മൗണ്ടിലൂടെ ചെൽസി ലീഡ് 2-4 ആക്കികുറച്ചെങ്കിലും കല്ലും റോബിൻസൺ തന്റെ രണ്ടാം ഗോളിലൂടെ വെസ്റ്റ് ബ്രോമിന് ആധികാരിക ജയം സമ്മാനിച്ചു.
Comments