കൊല്ലം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയുടെ ആരോപണത്തിൽ പ്രതികരണവുമായി ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ്. തന്നെ അപായപെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസ് പ്രതികരിച്ചു. സ്വയം വണ്ടി കത്തിയ്ക്കാനാണെങ്കിൽ അമേരിക്കയിൽ കിടന്നാൽ മതിയായിരുന്നു. പരാതി നൽകാനാണ് പോലീസ് സ്റ്റേഷനിൽ എത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
തന്റെ കാറിൽ നിന്ന് ഒന്നും കസ്റ്റഡിയിലെടുത്തിട്ടില്ല. ബൂത്തിലേയ്ക്ക് പോകും വഴിയാണ് ആക്രമണമുണ്ടായതെന്നും ഷിജു വർഗ്ഗീസ് പ്രതികരിച്ചു. കണ്ണന്നല്ലൂർ കുരീപ്പള്ളി റോഡിൽ വെച്ചായിരുന്നു അക്രമം. ജീവൻ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നു. കുപ്പിയിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് എറിയുകയായിരുന്നു. സിപിഎം അനുയായികൾ പോസ്റ്റർ ഒട്ടിയ്ക്കാനും പ്രചാരണം നടത്താനും അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
കൊല്ലത്ത് രാവിലെ കാറിൽ പെട്രോളുമായി വന്ന് തന്നെ ആരോ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച ഷിജു വർഗീസിനെ പ്രദേശത്തുണ്ടായിരുന്നവർ സ്പെഷൽ ബ്രാഞ്ച് പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നുവെന്നാണ് മെഴ്സിക്കുട്ടിയമ്മ വെളിപ്പെടുത്തിയത്. തനിക്ക് നേരേ അക്രമം എന്ന് വരുത്താനുള്ള ശ്രമമാണിതെന്നും പെട്രോൾ ഒഴിച്ച് വാഹനം കത്തിക്കാനായിരുന്നു നീക്കമെന്നും മന്ത്രി ആരോപിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ മന്ത്രിയുടെ വാദം പോലീസ് തളളിയിരുന്നു.
Comments