കാസർകോട്: സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോളിംഗ് നടക്കുന്നത് എൻഡിഎയ്ക്ക് വിജയസാദ്ധ്യതയുളള മണ്ഡലങ്ങളിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈ മണ്ഡലങ്ങളിൽ യുവാക്കളും സ്ത്രീകളും കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തുന്നത് ശുഭ സന്ദേശമാണ്. ബിജെപിയുടെ സ്ഥാപകദിനമാണിന്ന്. അതുകൊണ്ടു തന്നെ ബിജെപിക്കുളള ജൻമദിന സമ്മാനമായിരിക്കും കേരളത്തിലെ ജനങ്ങൾ നൽകുകയെന്നും കെ. സുരേന്ദ്രൻ കാസർകോട് പറഞ്ഞു.
ശബരിമലയിൽ ആരാണ് ഭക്തർക്കൊപ്പം ഉണ്ടായിരുന്നതെന്ന് വോട്ടർമാർക്ക് ഓർമ്മിക്കാനുളള അവസരമായി മുഖ്യമന്ത്രിയുടെ പ്രസ്താവന. പിണറായിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളുമാണ് ശബരിമലയിൽ ആചാരലംഘനം നടത്തിയത്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പായപ്പോൾ എല്ലാ നിലപാടും മാറ്റുകയാണ്.
സർക്കാരിന്റെ സംവിധാനം ഉപയോഗിച്ചാണ് അവിശ്വാസികളായ മനീതി സംഘത്തെ ഉൾപ്പെടെ ശബരിമലയിലേക്ക് അയച്ചത്. സർക്കാരിന്റെ ആംബുലൻസിൽ പോലീസ് അകമ്പടിയിലാണ് അർദ്ധരാത്രി യുവതികളെ കയറ്റിയത്. നീചമായ അതിക്രമങ്ങൾ വോട്ടർമാർ വീണ്ടും ഓർക്കുമെന്ന് വിചാരിച്ചാണ് ഇരട്ടച്ചങ്കൻ ഇപ്പോൾ നിലപാട് മാറ്റിയത്. മുഖ്യമന്ത്രിയുടെ ദൗർബല്യമാണ് ഇത് സൂചിപ്പിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞത് കൃത്യമായ സന്ദേശമാണ്. ആചാര സംരക്ഷകരെയും സാമൂഹ്യനീതി ഉറപ്പു വരുത്തിയവരെയും പരിഗണിക്കണമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ വാക്കുകൾ കൃത്യമായ സന്ദേശമാണ്. അതുകൊണ്ടാണ് കോടിയേരിയും കാനം രാജേന്ദ്രനും ഉൾപ്പെടെയുളളവർ എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരേ തിരിഞ്ഞത്. ജി. സുകുമാരൻ നായരുടെ നിലപാട് ബിജെപി സ്വാഗതം ചെയ്യുന്നു.
ശബരിമലയുടെ കാര്യത്തിൽ മുതലക്കണ്ണീരൊഴുക്കിയവരാണ് കോൺഗ്രസുകാർ. അന്ന് ഗ്യാലറിയിലിരുന്ന് കളി കണ്ടവരാണ് അവർ. ഇന്ന് ശബരിമലയെക്കുറിച്ച് സംസാരിക്കുന്ന ആന്റണിയും ഉമ്മൻചാണ്ടിയും അന്ന് ഒരു പ്രസ്താവന പോലും നടത്തിയിട്ടില്ല. ഉമ്മൻചാണ്ടി കുറ്റകരമായ മൗനമായിരുന്നു അന്ന് പുലർത്തിയത്. ബിജെപിയും ശബരിമല കർമ്മസമിതിയും മാത്രമാണ് ശബരിമലയ്ക്കായി പോരാട്ടം നടത്തിയതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments