കോട്ടയം : ഒരു കുടുംബത്തിലെ ആറ് പേരെ വോട്ടർ പട്ടികയിൽ നിന്നും ബോധപൂർവ്വം നീക്കിയതായി പരാതി. എന്നാൽ കുടുംബത്തിലെ മരിച്ചയാളുടെ പേര് പട്ടികയിലുണ്ട്. കോട്ടയം വിജയപുരം പഞ്ചായത്തിലാണ് സംഭവം. ആറാം വാർഡിലെ താമസക്കാരനായിരുന്ന വടവാതൂർ മേപ്പുറത്ത് എം.കെ. റെജിമോന്റെ ഉൾപ്പെടെ കുടുബത്തിലെ ആറ് പേരുടെ പേരാണ് പട്ടികയിൽ നിന്നും നീക്കം ചെയ്തത്. എന്നാൽ റെജിമോന്റെ മരിച്ചു പോയ അച്ഛൻ എം.കെ. കേശവന്റെ പേര് വോട്ടർ പട്ടികയിലുണ്ട്.
ഇന്ന് രാവിലെയോടെ വോട്ട് ചെയ്യാൻ ബൂത്തിലെത്തിയപ്പോഴാണ് റെജിമോൻ വിവരം അറിയുന്നത്. തുടർന്ന് അന്വേഷിച്ചപ്പോൾ നാളുകൾക്ക് മുൻപ് ഇവർ താമസം മാറിയതിനാലാണ് പട്ടികയിൽ നിന്നും നീക്കം ചെയ്തതെന്ന് അധികൃതർ പറഞ്ഞു. ആറാം വാർഡിൽ നിന്നും പതിമൂന്നാം വാർഡിലേയ്‌ക്കാണ് ഇവർ വീട് മാറിയത്.
എന്നാൽ പതിമൂന്നാം വാർഡിലേയ്‌ക്ക് വോട്ട് മാറ്റാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് റെജിമോൻ പറയുന്നു. അപേക്ഷ നൽകുകയാണെങ്കിൽ മരിച്ചുപോയ ആളുടെ പേര് മാത്രം എങ്ങിനെ വോട്ടർ പട്ടികയിൽ നിലനിൽക്കുമെന്ന് ചോദിച്ച റെജിമോൻ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നതായി അറിയിച്ചു.
Comments