തിരുവനന്തപുരം: പോളിങ് ദിനത്തിൽ തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ ബൂത്തിലെത്തി വോട്ടുചെയ്യാൻ ശ്രമിച്ച പലരുടെയും വോട്ട് നഷ്ടമായി. പലരുടേയും വോട്ടുമുടക്കിയത് തപാൽ വോട്ടുകളാണ്. തിരുവനന്തപുരം പൊന്നുമംഗലത്തെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ആളുടെ വോട്ട് സർക്കാരുദ്യോഗസ്ഥന്റെ പേരിൽ രേഖപ്പെടുത്തിയതോടെ യഥാർത്ഥ വോട്ടർക്ക് വോട്ട് നഷ്ടമായി.
വോട്ട് ചെയ്യാനെത്തിയ ആളുടെ വോട്ട് തപാൽ വോട്ടായി ചെയ്തെന്നാണ് പരാതി. തിരുവനന്തപുരം പൊന്നുമംഗലം സ്വദേശി അരുണിന്റെ പേരിൽ തപാൽ വോട്ട് രേഖപ്പെടുത്തിയെന്നാണ് ബൂത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ താൻ പോസ്റ്റൽ വോട്ട് ജീവിതത്തിൽ ചെയ്തിട്ടില്ലെന്നും അരുൺ വ്യക്തമാക്കി. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് മറ്റാരോ പോസ്റ്റൽ വോട്ട് ചെയ്തത് എന്നാണ് ആരോപണം. പോസ്റ്റൽ വോട്ടിന് പിന്നിൽ ഇടത്പക്ഷമാണെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അരുൺ പറഞ്ഞു.
ഇത്തരം പ്രവർത്തി നടത്തുന്നതിനാലാണ് ഉറപ്പാണ് എൽഡിഎഫ് എന്ന് ഇടത്പക്ഷം പറയുന്നതെന്ന് ബിജെപി നേതാവ് എം ആർ ഗോപൻ ആരോപിച്ചു. പോസ്റ്റൽവോട്ടിലും ഇരട്ടവോട്ടിലൂടെയും ഇത്തരം കള്ളവോട്ട് നിരവധിയായി നടന്നു. സംഭവത്തിൽ ക്രമക്കേട് നടത്തിയ ഉദ്യാഗസ്ഥർക്കെതിരെ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പൊന്നുമംഗലത്തെ 145 മത്തെ ബൂത്തിലാണ് സംഭവം. സർക്കാർ ഉദ്യാഗസ്ഥൻ എന്ന് കാട്ടിയാണ് അരുണിന്റെ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. തലസ്ഥാനത്ത് മറ്റിടത്തും സമാന സംഭവം ഉണ്ടായിട്ടുണ്ട്. ഇതിനെല്ലാം പിന്നിൽ എൽഡിഎഫ് എന്നാണ് ആക്ഷേപം ഉയരുന്നത്.
Comments