തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം പൂർത്തിയായി. ഏറ്റവും ഒടുവിൽ ലഭിച്ച അനൗദ്യോഗിക കണക്ക് പ്രകാരം 73.58 ശതമാനം ആളുകളാണ് സംസ്ഥാനത്ത് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. 77.9 ശതമാനവുമായി കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77.35 ശതാമനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്.
ഇനി ഏകദേശം ഒരു മാസത്തെ കാത്തിരിപ്പാണ്. ഉറപ്പാണോ എൽഡിഎഫ്, നാട് നന്നാക്കാൻ യുഡിഎഫ് എത്തുമോ, പുതിയ കേരളം മോദിക്കൊപ്പം നിൽക്കുമോ എന്നൊക്കെ മെയ് 2 ന് അറിയാം. സീറ്റുകളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ രാജ്യത്ത് കോൺഗ്രസിന്റെ തിരിച്ചുവരവിന് കേരളത്തിൽ തുടക്കമാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചു. കേരളത്തിലെ ഭരണം ആര് നടത്തണമെന്ന് ബിജെപി തീരുമാനിക്കുമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.
വോട്ടെടുപ്പിനിടെ 5 പേര്‍ കുഴഞ്ഞുവീണ് മരിച്ചു. ആറന്മുള മണ്ഡലത്തിലെ വള്ളംകുളം സ്‌കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ഗോപിനാഥ കുറുപ്പ് , കോട്ടയം എസ്എച്ച് മഠം സ്‌കൂളിലെ വോട്ടറായ അന്നമ്മ ദേവസ്യ, പാലക്കാട്ട് നെന്മാറയിൽ കാര്‍ത്ത്യായനി അമ്മ , മറയൂര്‍ പത്തടിപ്പാലം സ്വദേശി ഗോപിനാഥൻ നായര്‍ എന്നിവരാണ് പോളിങ് ബൂത്തിൽ കുഴഞ്ഞ വീണ് മരിച്ചത്. ഹരിപ്പാട് പതിയാങ്കരയിൽ എൽഡിഎഫ് യുഡിഎഫ് സംഘര്‍ഷത്തിന് സാക്ഷിയായ വൃദ്ധനും കുഴഞ്ഞു വീണു മരിച്ചു. മീനത്തേൽ പുതുവൽ ശാര്‍ങ്ധരൻ ആണ് മരിച്ചത്.
Comments