തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ദിവസം ശബരിമല യുവതി പ്രവേശന വിഷയം സജീവ ചർച്ചയായതിൽ സിപിഎമ്മിൽ ആശങ്ക. എൻഎസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാട് അടക്കം വോട്ടർമാരെ സ്വാധീനിച്ചതായാണ് വിലയിരുത്തലുകൾ. എന്നാൽ ശബരിമല വിഷയത്തിലെ എൻഎസ്എസ് നിലപാട് ബിജെപിക്ക് ആണോ യുഡിഎഫിനാണോ, ഗുണം ചെയ്യുക എന്നകാര്യത്തിൽ വ്യക്തതയില്ല.
ശബരിമല യുവതി പ്രവേശനം ഒരു തരത്തിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നായിരുന്നു ഇടത് പക്ഷത്തിന്റെ ആദ്യ നിലപാട്. ആചാരവും വിശ്വാസവും ജനാധിപത്യ പ്രക്രിയയിൽ അപ്രസക്തമാണെന്ന വിലയിരുത്തലായിരുന്നു സിപിഎം കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നത്. എന്നാൽ ശബരിമല പ്രശ്നമല്ലെന്ന് ഇപ്പോഴും കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര നിസാരമല്ലെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം കരുതുന്നത്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്ത ദിവസങ്ങളിൽ ശബരിമല വിഷയം കൂടൽ സജീവമായി നിലനിർത്താൻ ബിജെപിക്കും കോൺഗ്രസിനും സാധിച്ചത് തിരിച്ചടി ആകുമെന്നാണ് കരുതുന്നത്.
ഇതിനൊപ്പം തെരഞ്ഞെടുപ്പ് ദിവസം തന്നെ എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ശബരിമല വിഷയത്തിലെ സർക്കാർ നിലപാടിനെ വിമർശിച്ച് രംഗത്തുവന്നത് പല മണ്ഡലങ്ങളിലും നിർണായകമാകും. രണ്ട് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ സിപിഎം നേതാക്കൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അയ്യപ്പനിൽ അഭയം തേടിയത് ശ്രദ്ദേയമായിരുന്നു. ഖേദ പ്രകടനം നടത്തിയ കടകംപള്ളിയും അയ്യപ്പനും ദേവഗണങ്ങളും ഇടതുപക്ഷത്താണെന്ന് പറഞ്ഞ മുഖ്യമന്ത്രിയും, ദൈവങ്ങളുടെ വോട്ട് ഇടതിനൊപ്പം എന്ന് വ്യക്തമാക്കിയ കോടിയേരിയും വോട്ടിന് വേണ്ടി നിലപാടിൽ വെള്ളം ചേർത്തതും കേരളം കണ്ടു.
ശബരിമല യുവതി പ്രവേശനം തടഞ്ഞ വിശ്വാസികൾക്കെതിരെ ചുമത്തിയ കേസ് പിൻവലിച്ച തന്ത്രവും വിലപ്പോയില്ലെന്നാണ് വിലയിരുത്തൽ. ഏതായാലും തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ തന്നെ ഇനി അങ്ങോട് നിലപാട് കടിപ്പിക്കാൻ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. ജി സുകുമാരൻ നായർക്കെതിരെ ജെ. മെഴ്സിക്കുട്ടി അമ്മയുടെ വാക്കുകൾ ഇതിന് തെളിവാണ്.
Comments