കാസർകോട്: തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ ആർക്കും ബ്ലാങ്ക് ചെക്ക് നൽകാത്ത ജനവിധിയായിരിക്കും ഉണ്ടാകുകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആരെയും ഏകപക്ഷീയമായി വാഴാൻ അനുവദിക്കാത്ത തെരഞ്ഞെടുപ്പ് ഫലമായിരിക്കും മെയ് രണ്ടിന് പുറത്തുവരുന്നത്. സീറ്റിലും വോട്ടിലും ദേശീയ ജനാധിപത്യസഖ്യത്തിന് നിർണായക ശക്തി ഉണ്ടാകുമെന്നും കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഞങ്ങൾ 100 സീറ്റ് നേടും 80 സീറ്റ് നേടുമെന്നൊക്കെയുളള അവകാശവാദങ്ങൾ നിറഞ്ഞിരുന്നു. എന്നാൽ ഇക്കുറി സ്ഥിതി മാറിയെന്നാണ് എൻഡിഎയുടെ വിലയിരുത്തലിൽ മനസിലാകുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. വിശ്വാസികളുടെ കാര്യത്തിൽ നാല് വോട്ടുകൾക്ക് വേണ്ടി മാത്രം നിലപാട് മാറ്റുകയാണ് സിപിഎം ഉൾപ്പെടെയുളളവർ. പിണറായി വിജയനൊക്കെ ശരണം വിളിയോടെ ശരണം വിളിയാണ്. മുഖ്യമന്ത്രിയുടെ സാഷ്ടാംഗപ്രണാമമാണ് ഇന്നലത്തെ പ്രസ്താവനയിലൂടെ പുറത്തുവന്നത്. വിശ്വാസികളെ സംരക്ഷിക്കുന്നവർ തങ്ങളാണെന്ന് ആവർത്തിക്കുകയായിരുന്നു സിപിഎം നേതാക്കൾ.
മുൻപെങ്ങുമില്ലാത്ത വിധം വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് ഇടത് വലത് മുന്നണികൾ ഈ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് കെ. സുരേന്ദ്രൻ വിമർശിച്ചു. വെൽഫെയർ പാർട്ടി, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി തുടങ്ങി എല്ലാ വർഗീയ ശക്തികളുടെയും പിന്തുണ ഇരുമുന്നണികളും തേടി. മുസ്ലീം വോട്ടുകൾക്ക് വേണ്ടിയുളള പരക്കം പാച്ചിലാണ് രണ്ട് മുന്നണികളും നടത്തിയത്. ഇതിന് ഏറ്റവും ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന തീവ്രവാദ ശക്തികളുടെ പിന്തുണ പോലും തേടി. ഇത്തരം ശക്തികളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നത് വഴി വലിയ വിപത്തായിരിക്കും കേരളത്തിൽ ഉണ്ടാകുകയെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
Comments