സ്യുറിച്ച് : പാകിസ്താൻ ഫുട്‌ബോൾ ഫെഡറേഷനെ (പിഎഫ്എഫ്) പുറത്താക്കി ഫിഫ. ഗുരുതരമായ ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പിഎഫ്എഫിനെ പുറത്താക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഫിഫ ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി. പിഎഫ്എഫിലെ ബാഹ്യ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് നടപടി.
പാകിസ്താൻ ഫുട്‌ബോളിലെ പ്രതിസന്ധി പരിഹരിക്കാൻ ഫിഫ രൂപീകരിച്ച നോർമലൈസേഷൻ കമ്മിറ്റിയുടെ നേതൃത്വ സ്ഥാനത്തു നിന്നും ഹറൂൺ മാലിക്കിനെ നീക്കി സയ്ദ് അഷ്ഫാഖ് ഹുസൈന് ചുമതല നൽകണമെന്ന് ആവശ്യപ്പെട്ട് പിഎഫ്എഫ് ആസ്ഥാനത്ത് ഒരു സംഘം ആളുകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഫിഫയും പിഎഫ്എഫും തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചത്. സംഭവത്തിൽ നടപടി സ്വീകരിക്കാൻ പിഎഫ്എഫ് ഫിഫ നിയോഗിച്ച ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെ മുന്നറിയിപ്പ് നൽകിക്കൊണ്ട് ഫിഫ കത്ത് നൽകിയിരുന്നു. ഇന്നാൽ ഇതിൽ പിഎഫ്എഫ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് പുറത്താക്കിയത്.
കൗൺസിലിൽ ഉൾപ്പെടുത്തണമെങ്കിൽ സ്വത്തുവകൾ, ഭരണ നിർവ്വഹണം, ആശയ വിനിമയ മാദ്ധ്യമങ്ങൾ എന്നിവയുടെ പൂർണ്ണ അധികാരം ഫിഫയ്‌ക്ക് ആണെന്ന് ഫെഡറേഷൻ ഉറപ്പ് നൽകണമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
2015 ൽ പിഎഫ്എഫ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് പാകിസ്താൻ ഫുട്‌ബോൾ കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇത് പരിഹരിക്കാൻ നാല് വർഷങ്ങൾക്ക് ശേഷം 2019 സെപ്തംബറിലാണ് നോർമലൈസേഷൻ കമ്മിറ്റി രൂപീകരിച്ചത്.
Comments