പൂഞ്ഞാർ: തെരഞ്ഞെടുപ്പിൽ താൻ എസ്ഡിപിഐയെ എതിർത്തത് ഗുണമായെന്ന് പൂഞ്ഞാർ മണ്ഡലത്തിലെ കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി.സി ജോർജ്ജ്. എസ്ഡിപിഐയെ എതിർത്തതിനാൽ ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങൾ തനിക്ക് അനുകൂലമായി വലിയ പിന്തുണ നൽകിയെന്നും പി.സി ജോർജ്ജ് പറഞ്ഞു. പ്രചാരണത്തിനിടെ പി.സി ജോർജ്ജിനെ എസ്ഡിപിഐയ്‌ക്കാർ കൂവി വിളിച്ചത് വിവാദമായിരുന്നു.
പൂഞ്ഞാറിൽ ജയിക്കും. ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറും. ഭൂരിപക്ഷം എത്ര എന്ന് ഇപ്പോൾ പറയുന്നില്ല. ബൂത്തുകളിൽ നിന്ന് കണക്ക് വരാനുണ്ട്. പറയുന്ന കണക്ക് തെറ്റാൻ പാടില്ല. രണ്ടാമത് ആര് എത്തും എന്ന് പറയാൻ ആകില്ലെന്നും പി.സി ജോർജ്ജ് പറഞ്ഞു.
പാലായിൽ മാണി സി കാപ്പൻ വിജയിക്കുമെന്നും കാഞ്ഞിരപ്പള്ളിയിൽ ജയരാജോ അൽഫോൻസ് കണ്ണന്താനമോ ജയിക്കുമെന്നും പി.സി ജോർജ്ജ് പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയുമെന്നും പി.സി ജോർജ്ജ് കൂട്ടിച്ചേർത്തു.
കൂവി വിളിച്ച സംഭവത്തിന് ശേഷവും എസ്ഡിപിഐയ്‌ക്ക് പിസി ജോർജ്ജ് ശക്തമായ മറുപടി നൽകുകയും അവരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജനാധിപത്യപരമായി പ്രചാരണം നടത്താൻ പോലും അനുവദിക്കാത്ത തീവ്രവാദ നിലപാടുളളവരാണ് കൂവിയതിന് പിന്നിലെന്നായിരുന്നു പി.സി ജോർജ്ജിന്റെ മറുപടി.
Comments