കൊളംബോ: മിസിസ് ശ്രീലങ്ക സൗന്ദര്യമത്സര വേദിയിൽ നടന്ന ഒരു നാടകീയ സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. മിസിസ് ശ്രീലങ്കയായി തെരഞ്ഞെടുക്കപ്പെട്ട യുവതിയിൽ നിന്നും കിരീടം പിടിച്ചുവാങ്ങുകയും ഫസ്റ്റ് റണ്ണറപ്പിനെ വിജിയായി അണിയിക്കുകയും ചെയ്തതോടെയാണ് വേദി നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സൗന്ദര്യ മത്സരത്തിന്റെ അവാർഡ് ദാന ചടങ്ങ്. ഒന്നാം സ്ഥാനം നേടിയ പുഷ്പികയെ കീരീടം ചൂടിയ്ക്കാനായി 2019 ലെ വിജയി കരോലിൻ ജ്യൂറി സ്റ്റേജിൽ എത്തിയിരുന്നു. പുഷ്പികയ്ക്ക് കീരീടം നൽകിയതിന്റെ ആഹ്ലാദ പ്രകടനങ്ങൾ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത ക്ലൈമാക്സിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
പെട്ടന്ന് സ്റ്റേജിലെത്തിയ കരോലിൻ കിരീടം റണ്ണറപ്പിന് നൽകുകയാണെന്ന് പ്രഖ്യാപിച്ചു. പുഷ്പിക വിവാഹ മോചിതയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇത് വിവാഹിതർക്കായുളള മത്സരമാണെങ്കിലും വിവാഹമോചിതർക്ക് പങ്കെടുക്കാനാകില്ലെന്നായിരുന്നു കരോലിന്റെ വിശദീകരണം.
പുഷ്പിക വിവാഹ മോചിതയാണെന്നും അതുകൊണ്ട് താൻ കിരീടം തിരിച്ചെടുക്കുകയാണെന്നും കരോലിൻ വേദിയിൽ പ്രഖ്യാപിച്ചു. തുടർന്ന് കിരീടം രണ്ടാം സ്ഥാനത്ത് എത്തിയയാൾക്ക് നൽകുകയും ചെയ്തു. കിരീടം ഊരിയെടുക്കുന്നതിനിടെ പുഷ്പികയുടെ തലയിൽ നിസാര പരിക്കേൽക്കുകയും ചെയ്തു.
താൻ വേർപിരിഞ്ഞ് കഴിയുകയാണെന്നും അല്ലാതെ വിവാഹമോചനം നേടിയിട്ടില്ലെന്നും പുഷ്പിക പറഞ്ഞു. ഇത് കേൾക്കാൻ കരോലിൻ സമ്മതിക്കാതെ വന്നതോടെ പുഷ്പിക വേദിയിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി. എന്നാൽ പിന്നീട് അധികൃതർ പുഷ്പിക വിവാഹ മോചിതയല്ലെന്ന് സ്ഥിരീകരിക്കുകയും ഇവരെ തന്നെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു. കരോലിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Comments