കണ്ണൂർ : കൂത്തുപറമ്പിൽ സിപിഎമ്മുകാർ കൊലപ്പെടുത്തിയ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ നിന്നും രക്തം വാർന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കാൽമുട്ടിലെ മുറിവ് ബോംബേറിൽ ഉണ്ടായതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മൻസൂറിന് ഇടതു കാൽമുട്ടിന് താഴെയായാണ് ഗുരുതര പരിക്കുള്ളത്. ബോംബ് സ്ഫോടനത്തിൽ കാൽ ചിതറിപ്പോയി. അതിനാൽ തലശ്ശേരിയിലെയും ,വടകരയിലെയും ആശുപത്രികളിൽ പരിക്ക് തുന്നിച്ചേർക്കാൻ ആയില്ല. പരിക്ക് ഗുരുതരമായതു കൊണ്ടുതന്നെ വലിയ തോതിൽ രക്തം വാർന്നു. ഇതാണ് മരണകാരണമായതെന്നും പ്രാഥമിക റിപ്പോർട്ടിൽ ഉണ്ട്.
ഉച്ചയോടെ ആരംഭിച്ച മൻസൂറിന്റെ പോസ്റ്റ്മോർട്ടം വൈകീട്ട് നാലരയോടെയാണ് പൂർത്തിയായത്. പ്രമുഖ ഫോറൻസിക് സർജൻമാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
മൻസൂർ കൊല്ലപ്പെട്ടത് വെട്ടേറ്റാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. സ്ഥലത്ത് കണ്ടെത്തിയ വടിവാൾ പോലീസുകാർ മറച്ചുപിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. യഥാർത്ഥ മരണകാരണം മറച്ച് പ്രതികളെ രക്ഷപെടുത്താനുളള ശ്രമമമാണോ നടക്കുന്നതെന്ന് സംശയം ഉയർന്നിട്ടുണ്ട്.
വോട്ടെടുപ്പിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മൻസൂറിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ബോംബ് എറിഞ്ഞ് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. സിപിഎമ്മുകാരുടെ ആക്രമണത്തിൽ മൻസൂറിന്റെ സഹോദരൻ മുഹ്സിനും പരിക്കേറ്റിട്ടുണ്ട്. മുഹ്സിൻ ചികിത്സയിലാണ്.
Comments