ന്യൂഡൽഹി: കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം നടക്കുക. രാജ്യത്തെ കൊറോണ സ്ഥിതിഗതികളും വാക്സിനേഷനും യോഗത്തിൽ ചർച്ചയാകും. കൂടാതെ രോഗവ്യാപനം തടയാൻ സ്വീകരിക്കേണ്ട കർശന നിയന്ത്രണങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. വൈകിട്ട് 6.30നാണ് യോഗം.രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.
രാജ്യത്ത് പ്രതിദിന കൊറോണ കേസുകൾ ഒരു ലക്ഷത്തിന് മുകളിലായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, ഡൽഹി, തമിഴ്നാട്, പഞ്ചാബ് തുടങ്ങി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാകും ആദ്യം ചർച്ച നടത്തുക. ഈ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതൽ. കൊറോണ വ്യാപനത്തിന്റെ ആരംഭം മുതൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചേർന്ന് സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ട്.
മാർച്ച് 17ന് ചേർന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ രോഗവ്യാപനം കൂടുന്നതിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തിയിരുന്നു. രോഗവ്യാപനം തടയാൻ കടുത്ത നടപടികൾ സ്വീകരിക്കാനും പരിശോധന കൂട്ടാനും വാക്സിനേഷൻ വിപുലപ്പെടുത്താനും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതടക്കം യോഗത്തിൽ ചർച്ചയായേക്കും.
Comments