മ്യൂണിച്ച്: യുവേഫാ ചാമ്പ്യൻസ് ലീഗിൽ ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് പി.എസ്.ജി. ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിലാണ് ബയേണിനെ സ്വന്തം തട്ടകമായ അലയൻസ് അറീനയിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി മുട്ടുകുത്തിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി.എസ്.ജിയുടെ ജയം. ഇരട്ട ഗോളുകൾ നേടിയ കിലിയൻ എംബാപ്പേയാണ് ബയേണിനെ തകർത്തത്.
കളിയുടെ ആദ്യ നിമിഷത്തിൽ തന്നെ കുതിച്ചകയറിയ എംബാപ്പേ ബയേണിന്റെ വല കുലുക്കി. 3-ാം മിനിറ്റിലാണ് ഫ്രഞ്ച് താരം ഗോൾ നേടിയത്. 28-ാം മിനിറ്റിൽ പി.എസ്.ജി ബയേണിനെ വീണ്ടും ഞെട്ടിച്ചു. മാർക്വിനോസാണ് രണ്ടാം ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിൽ തന്നെ ലാഡ് കുറയ്‌ക്കാൻ ബയേണിനായി. 37-ാം മിനിറ്റിൽ എറിക് മാക്‌സിം മോട്ടിംഗാണ് ഗോൾ നേടിയത്.
കളിയുടെ രണ്ടാം പകുതിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ബയേൺ സമനില പിടിച്ചു. 60-ാം മിനിറ്റിൽ സൂപ്പർ സ്‌ട്രൈക്കർ തോമസ് മുള്ളറാണ് സമനില ഗോൾ നേടിയത്. എട്ടു മിനിറ്റിനകം പി.എസ്.ജിയ്‌ക്കായി എംബാപ്പേ തന്റെ രണ്ടാം ഗോളിലൂടെ വിജയം പിടിച്ചു വാങ്ങി. 15 കോർണറുകളും 31 ഷോട്ടുകളും ഉതിർത്തിട്ടും ബയേണിന് രണ്ടുഗോളിനപ്പുറം നേടാനായില്ല. അതേസമയം ഒരു കോർണറും ആറു ഷോട്ടുകളും മാത്രം തൊടുക്കാനായ പി.എസ്.ജി മൂന്ന് ഗോളുകൾ നേടി ജയം പിടിച്ചുവാങ്ങി. രണ്ടാം പാദമത്സരം പി.എസ്.ജിയുടെ തട്ടകത്തിൽ ഈ മാസം 14-ാം തീയതി നടക്കും.
Comments