ടി പി രാമകൃഷ്ണൻ, പിണറായി വിജയൻ സർക്കാരിലെ എക്സൈസ്, തൊഴിൽ വകുപ്പ് മന്ത്രി. പതിനാലാം കേരള നിയമസഭയിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയാണ് ടി പി രാമകൃഷ്ണൻ.
1970ൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായാണ് രാഷ്ട്രീയ പൊതുജീവിതത്തിന്റെ ആരംഭം. പാർട്ടിയിൽ വിവിധ ചുമതലകൾ വഹിച്ചു. പ്ളാന്റേഷൻ കോർപ്പറേഷൻ പേരാമ്പ്ര എസ്റ്റേറ്റിൽ സിഐടിയു യൂണിയൻ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. കൊയിലാണ്ടി താലൂക്കിൽ ചെത്തു തൊഴിലാളി യൂണിയന്, മദ്യ വ്യവസായ തൊഴിലാളി യൂണിയന് എന്നിവ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയതും ടി പി രാമകൃഷ്ണൻ തന്നെ.
മന്ത്രിയായതോടെ, സംസ്ഥാന മിനിമം വേതന ഉപദേശകസമിതി പുനഃസംഘടിപ്പിക്കുകയും വിവിധ മേഖലകളിൽ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്തു. എന്ത് നടപടിയും വിവാദമായേക്കാവുന്ന എക്സൈസ് വകുപ്പിന്റെ ചുമതലക്കാരൻ എന്ന നിലയിൽ ടി പി രാമകൃഷ്ണനും പലതവണ വാർത്തകളുടെ കേന്ദ്രബിന്ദുവായി. സംസ്ഥാന സർക്കാരിന്റെ മദ്യനയം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം വിശദീകരണം നൽകേണ്ടിവന്നത് ടി പി രാമകൃഷ്ണനനാണ്. അടച്ചുപൂട്ടിയ ബാറുകൾ തുറന്ന നടപടിയെ ന്യായീകരിക്കാനും ഏറെ പണിപ്പെട്ടു.
എക്സൈസ്, തൊഴിൽ മന്ത്രി എന്ന നിലയിൽ ടി പി രാമകൃഷ്ണന്റെ പ്രവർത്തനം എങ്ങനെ വിലയിരുത്താം. ജനം ടിവിയുടെ ജനനായകൻ പുരസ്ക്കാരത്തിന് ടി പി രാമകൃഷ്ണൻ അർഹനാകുമോ? നമുക്ക് കാത്തിരിക്കാം.
Comments