കെകെ ശൈലജ, സംസ്ഥാന മന്ത്രിസഭയിലെ ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി. സിപിഎം കേന്ദ്രകമ്മിറ്റിയംഗം. 2016ൽ അധികാരത്തിൽ വന്ന പിണറായി മന്ത്രിസഭയിലെ രണ്ട് വനിതാ മന്ത്രിമാരിലൊരാൾ. നിലവിൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മട്ടന്നൂർ കോളേജിൽ നിന്ന് ബിരുദവും വിശ്വേശരയ്യ കോളേജിൽ നിന്ന് 1980 ൽ ബിഎഡ് വിദ്യാഭ്യാസവും നേടി. തുടർന്ന് ശിവപുരം ഹൈസ് കൂളിൽ ശാസ്ത്രാദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു.
മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക്. പിന്നീട് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ സെക്രട്ടറിയായും പ്രവർത്തിച്ചു. ഏഴ് വർഷത്തെ സർവീസ് ബാക്കി നിൽക്കെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായി 2004ൽ സ്വയം വിരമിച്ചു.
1996ൽ പഴയ കൂത്തുപറമ്പ് മണ്ഡലത്തെയും തുടർന്ന് 2006ൽ പേരാവൂരിനെയും പ്രതിനിധീകരിച്ച് നിയമസഭാംഗമായി. മണ്ഡല പുനർനിർണയത്തിനുശേഷം നിലവിൽ വന്ന പേരാവൂർ മണ്ഡലത്തിൽനിന്ന് 2011ൽ മത്സരിച്ച് പരാജയപ്പെട്ടു. 2016ൽ പക്ഷെ, ജയത്തോടെ മന്ത്രിസഭയിലേക്ക്.
നിപ വൈറസ് പ്രതിരോധത്തിലും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായി. എന്നാൽ, ഇതേ വിഷയങ്ങളിൽ സംഭവിച്ച പിഴവുകളുടെ പേരിൽ ആരോഗ്യമന്ത്രി എന്ന നിലയിൽ വിമർശിക്കപ്പെടുകയും ചെയ്തു. അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ പ്രശംസക്ക് പാത്രമായെങ്കിലും കൊറോണ വൈറസ് വ്യാപനം കേരളത്തിൽ വർദ്ധിച്ചതോടെ ആരോഗ്യ വകുപ്പും മന്ത്രിയും കടുത്ത പ്രതിരോധത്തിലായി.
പ്രേക്ഷകർ മികച്ച മന്ത്രിയായി കെ കെ ശൈലജ ടീച്ചറെ തെരഞ്ഞെടുക്കുമോ? നമുക്ക് കാത്തിരിക്കാം.
Comments