ചെന്നൈ : ആവേശപ്പോരാട്ടത്തിൽ വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ. 150 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് റൺസിനാണ് റോയൽ ചലഞ്ചേഴ്സ് തോൽപ്പിച്ചത്. അവസാന ഓവറുകളിൽ ആളിക്കത്തിയ റാഷിദ് ഖാൻ റണ്ണൗട്ടായി പവലിയനിലേക്ക് മടങ്ങിയതോടെയാണ് ചലഞ്ചേഴ്സിന് വിജയം നേടാനായത്. നേരത്തെ നന്നായി ബാറ്റ് ചെയ്ത് വന്ന വാർണർ പുറത്തായതിനു തൊട്ടു പിന്നാലെ അവിശ്വസനീയമായ രീതിയിൽ സൺറൈസേഴ്സ് തകരുകയായിരുന്നു.
37 പന്തിൽ 54 റൺസെടുത്ത വാർണറും 38 റൺസ് നേടിയ മനീഷ് പാണ്ഡെയുമാണ് ഹൈദരാബാദിനായി ഭേദപ്പെട്ട സ്കോർ നേടിയത്. കണിശതയോടെ ബൗൾ ചെയ്ത മൊഹമ്മദ് സിറാജും ഹർഷൽ പട്ടേലും ഷാബാസ് അഹമ്മദുമാണ് റോയൽ ചലഞ്ചേഴ്സിന് ആവേശകരമായ വിജയം സമ്മാനിച്ചത്. പതിനേഴാം ഓവറിൽ ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, അബ്ദുൾ സമദ് എന്നിവരെ പുറത്താക്കിയ ഷാബാസ് അഹമ്മദാണ് കളിയുടെ ഗതി ചലഞ്ചേഴ്സിന് അനുകൂലമായി മാറ്റിയത്.
ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാറ്റ്സ്മാന്മാരെ സൺ റൈസേഴ്സിന്റെ പന്തേറുകാർ വെള്ളം കുടിപ്പിച്ചു. കണിശതയാർന്ന ബൗളിംഗോടെ റാഷിദ് ഖാനും ഭുവനേശ്വർ കുമാറും ജേസൺ ഹോൾഡറും കളം നിറഞ്ഞപ്പോൾ ചലഞ്ചേഴ്സിന്റെ ബാറ്റ്സ്മാന്മാർ റണ്ണെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടി. വിരാട് കോഹ്‌ലിയും ഗ്ലെൻ മാക്സ്‌വെല്ലും മാത്രമാണ് ഭേദപ്പെട്ട സ്കോർ നേടിയത്. കോഹ്‌ലി 29 പന്തിൽ 33 റൺസും മാക്സ്‌വെൽ 41 പന്തിൽ 59 റൺസുമാണ് നേടിയത്.
ഒരു ഘട്ടത്തിൽ കോഹ്‌ലിയും മാക്സ്‌വെല്ലും തമ്മിലുള്ള കൂട്ടുകെട്ട് അപകടകരമായി മുന്നേറുകയും ചെയ്തിരുന്നു. എന്നാൽ ജേസൺ ഹോൾഡറുടെ കുഴയ്‌ക്കുന്ന പന്തിൽ ബാറ്റ് വെച്ച് കോഹ്‌ലി പുറത്തായത് ചലഞ്ചേഴ്സിനെ പ്രതിസന്ധിയിലാക്കി. പിന്നീട് വന്ന ബാറ്റ്സ്മാന്മാർക്ക് മാക്സ്‌വെല്ലിന് കൃത്യമായ പിന്തുണ കൊടുക്കാൻ കഴിയാതെ വന്നതോടെയാണ് ബംഗളൂരുവിന്റെ സ്കോർ 149ൽ ഒതുങ്ങിയത്.
സൺറൈസേഴ്സിന് വേണ്ടി ഹോൾഡർ നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. റാഷിദ് ഖാൻ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി.















