മുംബൈ : കൊറോണ മഹാമാരിയെ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇത് ചൂണ്ടിക്കാട്ടി താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് കത്ത് നൽകിയത്.
കൊറോണ മഹാമാരിയെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട് (എസ്ഡിആർപി) ജനങ്ങൾക്ക് ധനസഹായത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ലോക്ഡൗൺ കാലത്ത് ഒരോരുത്തർക്കും ദിവസേന 100 രൂപയും കുട്ടികൾക്ക് 60 രൂപയും നൽകാൻ സാധിക്കുമെന്നും താക്കറെ പ്രധാനമന്ത്രിയ്ക്കയച്ച് കത്തിൽ വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം വർദ്ധിച്ചിരിക്കുകയാണെന്നും താക്കറെ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ ചെറുകിട വ്യവസായ സ്ഥാപനങ്ങളേയും ബിസിനസുകാരെയും കാര്യമായ ബാധിച്ചു. ഈ വർഷവും അത് തുടരുകയാണ്. ഇവർക്ക് ധനസഹായം ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും താക്കറെ കത്തിൽ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളുടെയും ദുരന്ത നിവാരണ നിയമങ്ങൾ കേന്ദ്ര ദുരന്ത നിവാരണ നിയമവുമായി ബന്ധപ്പെട്ട് നിർമ്മിച്ചിരിക്കുന്നതിനാൽ എസ്ഡിആർഎഫ് ഉപയോഗിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്.
Comments