മുംബൈ : പഞ്ചാബ് കിംഗ്സിനെ ആറു വിക്കറ്റുകൾക്ക് തകർത്ത് മിന്നും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. പഞ്ചാബ് ഉയർത്തിയ 107 റൺസ് വിജയ ലക്ഷ്യം 26 പന്തുകൾ ബാക്കി നിൽക്കെ ചെന്നൈ മറികടന്നു. 33 പന്തിൽ 46 റൺസ് നേടിയ മൊയിൻ അലിയാണ് ചെന്നൈയുടെ ടോപ് സ്കോറർ. റുതുരാജ് ഗെയ്ക്‌വാദിനെ അഞ്ചാം ഓവറിൽ നഷ്ടപ്പെട്ടെങ്കിലും മോയിൻ അലിയും ഫാ ഡുപ്ലസിസും ചേർന്നുള്ള കൂട്ടുകെട്ട് ചെന്നൈയെ വിജയപാതയിലെത്തിച്ചു.സ്കോർ തൊണ്ണൂറിൽ എത്തിയപ്പോൾ മോയിൻ അലി പുറത്തായി. തുടർന്ന് രണ്ടു വിക്കറ്റുകൾ കൂടി വീഴ്‌ത്താൻ പഞ്ചാബിന് കഴിഞ്ഞെങ്കിലും അപ്പോഴേക്കും താമസിച്ച് പോയിരുന്നു. 36 റൺസെടുത്ത ഡുപ്ളസിസ് പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനു വേണ്ടി ഷാരൂഖ് ഖാൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ച വച്ചത്. ഷാരൂഖിനൊപ്പം ഗെയ്‌ലും ദീപക് ഹൂഡയും മാത്രമേ രണ്ടക്കം കടന്നുള്ളൂ. ആദ്യ ഓവറിൽ മായങ്ക് അഗർവാളിന്റെ വിക്കറ്റ് ദീപക് ചഹർ പിഴുതതോടെ നേരിട്ട ആഘാതത്തിൽ നിന്ന് പഞ്ചാബ് കരകയറിയതേ ഇല്ല. ക്യാപ്ടൻ കെ.എൽ രാഹുൽ റണ്ണൗട്ടായതും കളിയുടെ ഗതി തിരിച്ചു. 20 ഓവറിൽ എട്ടിന് 106 റൺസെടുക്കാനേ പഞ്ചാബിന് കഴിഞ്ഞുള്ളൂ. ചെന്നൈക്ക് വേണ്ടി നാല് ഓവറിൽ 13 റൺസ് വഴങ്ങി ദീപക് ചഹർ 4 വിക്കറ്റുകൾ വീഴ്‌ത്തി. ഇതിൽ ഒരു ഓവർ മെയ്ഡനായിരുന്നു. ചഹറാണ് മാൻ ഓഫ് ദ മാച്ച്.
കളിച്ച രണ്ട് കളികളും വിജയിച്ച റോയൽ ചലഞ്ചേഴ്സാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. ചെന്നൈയും മുംബൈയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
Comments