ന്യൂഡൽഹി : 2028 ൽ ലോസാഞ്ചലസിൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ടീമുകളെ അയയ്‌ക്കാമെന്ന് ബിസിസിഐ. ഇന്ത്യൻ പുരുഷ വനിത ടീമുകളെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ അയയ്‌ക്കുമെന്ന് ബിസിസിഐ അധികൃതർ വ്യക്തമാക്കി. ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്താനുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ശ്രമങ്ങൾക്ക് ബിസിസിഐയുടെ നടപടി ഊർജ്ജം പകരും.
അടുത്തവർഷം ബർമിംഗ്‌ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിത ടീമിനെ അയയ്‌ക്കാമെന്നും ബിസിസിഐ സമ്മതിച്ചിട്ടുണ്ട്. ഒളിമ്പിക്സ് പോലുള്ള കായിക മാമാങ്കങ്ങളിൽ ക്രിക്കറ്റ് പൊതുവെ ഉൾപ്പെടുത്താറില്ല. ഇതിനു മുൻപ് 1900 ലാണ് അവസാനമായി ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു ഇനമായിരുന്നത്.
നാഷണൽ ആന്റി ഡോപ്പിംഗ് ഏജൻസിയുടെ കീഴിൽ ബിസിസിഐ വന്നതോടെയാണ് ക്രിക്കറ്റ് ടീമുകളെ ഒളിമ്പിക്സിനും അയയ്‌ക്കാനുള്ള വഴി തെളിയുന്നത്. ഉത്തേജക മരുന്ന് പരിശോധന ഒളിമ്പിക്സിൽ പങ്കെടുക്കാൻ അത്യന്താപേക്ഷിതമാണ്. നേരത്തെ ആന്റി ഡോപ്പിംഗ് ഏജൻസിയുടെ പരിധിക്ക് പുറത്തായിരുന്നു ഇന്ത്യൻ ക്രിക്കറ്റ്. ഇന്ത്യൻ പുരുഷ – വനിത ക്രിക്കറ്റിന് വലിയ മുന്നേറ്റമായിരിക്കും ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് വഴി ഉണ്ടാകാൻ പോകുന്നതെന്ന് ബിസിസിഐ അധികൃതർ പ്രതികരിച്ചു.















