അയാൾ സ്വന്തം ജീവനെക്കാള്‍ പ്രാധാന്യം നല്‍കിയത് ആ കുഞ്ഞിന്റെ ജീവനാണ്. റെയില്‍വേ ട്രാക്കില്‍ വീണ കുഞ്ഞിന്റെ ജീവനു രക്ഷകനായി എത്തിയത് റെയില്‍വേ ജീവനക്കാരന്‍. വീഡിയോ കണ്ടവര്‍ ഒരു നിമിഷം പറയും അത് ദൈവത്തിന്റെ കരങ്ങള്‍.
സംഭവം ഇങ്ങനെ, റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് പ്ലാറ്റ്‌ഫോമിലൂടെ അമ്മയുടെ കൈ പിടിച്ച് നടന്നു വരികയായിരുന്നു കുഞ്ഞ്. അതിനിടയിലാണ് പെട്ടെന്ന് കാലുതെറ്റി കുഞ്ഞ് റെയില്‍ പാളത്തിലേക്ക് വീണത്. കുഞ്ഞ് വീണത് കണ്ട് അമ്മ ആകെ പരിഭ്രാന്തയായി. എന്ത് ചെയ്യണം എന്നറിയാതെ അവര്‍ അലറി വിളിച്ചു. എതിര്‍ ദിശയില്‍ നിന്ന് ഒരു ട്രെയിന്‍ കൂടി വന്നതോടെ കുഞ്ഞിന്റ ജീവന്‍ രക്ഷിക്കാന്‍ എന്തു ചെയ്യണം എന്നറിയാതെ അവര്‍ പതറി.
ആപത്ത് ശ്രദ്ധയില്‍പെട്ട ഒരു റെയില്‍വെ ജീവനക്കാരന്‍ പാളത്തിലൂടെ ഓടി വന്ന് കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റി. കൂടെ അയാള്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറിയതും സെക്കന്റുകളുടെ വ്യത്യാസത്തിൽ ട്രെയിന്‍ കടന്നുപോയി. മഹാരാഷ്‌ട്രയിലെ വംഗാനി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. റെയില്‍വേയില്‍ പോയിന്റ്മാനായി ജോലി ചെയ്യുന്ന മയൂര്‍ ഷെല്‍ക്ക എന്ന വ്യക്തിയാണ് കുഞ്ഞിന്റെ രക്ഷകനായി എത്തിയത്.
നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് കുഞ്ഞിനെ മയൂര്‍ ഷെല്‍ക്ക രക്ഷിച്ചത്. കുഞ്ഞിനെ രക്ഷിക്കുന്ന
വീഡിയോ എഎന്‍ഐ ആണ് പുറത്തു വിട്ടത്. വീഡിയോ വൈറലായതോടെ മയൂര്‍ ഷെല്‍ക്കയുടെ ധീരമായ ഇടപെടലിന് അഭിനന്ദന പ്രവാഹമാണ്. സൈബര്‍ ലോകത്തിന്റെ കൈയ്യടി നേടിയിരിക്കുകയാണ് ഈ റെയില്‍വേ ജീവനക്കാരന്‍. സ്വന്തം ജീവനെക്കാള്‍ കുഞ്ഞിന്റെ ജീവന് പ്രാധാന്യം നല്‍കിയ മയൂര്‍ ഷെല്‍ക്കയെ തേടിയെത്തുന്നത് വിവിധ ഭാഗങ്ങളില്‍ നിന്നുളള ആശംസ പ്രവാഹമാണ്.
Comments