ടോക്കിയോ: ആഗോള തലത്തിലെ കൊറോണ രണ്ടാം ഘട്ട വ്യാപനത്തിന്റെ ലക്ഷണം ഒളിമ്പിക്‌സിലും. ജപ്പാനിൽ നടന്നുകൊണ്ടിരിക്കുന്ന ദീപശിഖാ പ്രയാണത്തിൽ പങ്കെടുത്ത ഒരു അത്‌ലറ്റിന് കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ആഗോളതലത്തിൽ കൊറോണ വർദ്ധിച്ചാൽ ഇനി ഒളിമ്പിക്‌സ് മാറ്റിവെയ്‌ക്കില്ലെന്നും ഉപേക്ഷിക്കുകയേ മാർഗ്ഗമുള്ളുവെന്നും ജപ്പാൻ ഭരണകക്ഷി ഈ മാസം ആദ്യം പ്രസ്താവന നടത്തിയിരുന്നു.
മുപ്പതുവയസ്സുള്ള ഒരു അത്‌ലറ്റിനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ എല്ലാവരേയും പരിശോധനയ്‌ക്ക് വിധേയരാക്കാനും വേണ്ട മുൻകരുതലുകളെടുക്കാനും അധികൃതർ നിർദ്ദേശിച്ചിരിക്കുകയാണ്. ഷിക്കോകു ദ്വീപിലെ പ്രയാണത്തിനിടെയാണ് കൂട്ടത്തിലെ ഒരു വ്യക്തിക്ക് കൊറോണ സ്ഥിരീകരിച്ച വിവരം സംഘാടകർ തിരിച്ചറിഞ്ഞത്.
ദീപശിഖാ പ്രയാണം ആരംഭിച്ചിട്ട് ആദ്യത്തെ സംഭവം മാത്രമാണിതെന്നും കൂടുതൽ ഭയപ്പെടാനില്ലെന്നും ഒളിമ്പിക്‌സ് അസോസിയേഷൻ അറിയിച്ചു. ഇതിനിടെ പ്രധാന നഗരമായ കൊയോട്ടോവിലെ ദീപശിഖാപ്രയാണം നഗരത്തിന് പുറത്തുകൂടി മതിയെന്ന തീരുമാനത്തിലാണ് അധികൃതർ.















