ലണ്ടൻ: യൂറോപ്പാ ലീഗ് സെമിയിൽ ഉശിരൻ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ്. രണ്ടാം മത്സരത്തിൽ ആഴ്‌സണലിന് തോൽവിയും പിണഞ്ഞു. യുണൈറ്റഡ് ആദ്യപാദത്തിൽ എ.സി.റോമയെ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് തകർത്തത്. രണ്ടാം സെമിയിൽ വിയ്യാറയലിനോട് ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ആഴ്‌സണൽ തോറ്റത്.
കളിയുടെ തുടക്കംമുതൽ ഇരുടീമുകളും ഗോളടിച്ചാണ് മുന്നേറിയത്. യുണൈറ്റഡിനായി 9-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ആദ്യ ഗോൾ നേടിയപ്പോൾ റോമ അഞ്ചുമിനിറ്റിനകം തിരിച്ചടിച്ചു. 15-ാം മിനിറ്റിലെ പെനാൽറ്റി ലോറൻസ് പെല്ലെഗ്രിനിയാണ് ഗോളാക്കിയത്. തുടർന്ന് ആദ്യപകുതിയുടെ 33-ാം മിനിറ്റിൽ എഡിൻ സീകോ റോമയ്‌ക്കായി ലീഡും നേടി.
കളിയുടെ രണ്ടാം പകുതിയിൽ യുണൈറ്റഡ് കളംനിറഞ്ഞു.48,64 മിനിറ്റുകളിൽ തുടർച്ചയായ രണ്ടു ഗോളോടെ എഡിസൺ കവാനി മുന്നേറി. തൊട്ടുപുറകേ 71-ാം മിനിറ്റിലെ പെനാൽറ്റിയിലൂടെ ബ്രൂണോ തന്റെ രണ്ടാം ഗോളും പൂർത്തിയാക്കി. 75-ാം മിനിറ്റിൽ പോൾ പോഗ്ബയും 86-ാം മിനിറ്റിൽ മാസൺ ഗ്രീൻവുഡും യുണൈറ്റഡിനായി ഗോൾ നേടി.
ആഴ്‌സണൽ വിയ്യാറയൽ പോരാട്ടത്തിൽ 1-2നാണ് ഇംഗ്ലീഷ് ക്ലബ്ബ് തോറ്റത്. 5-ാം മിനിറ്റിൽ മനു ട്രിഗോറസ് വിയ്യാറലിനായി ആദ്യഗോൾ നേടി. 29-ാം മിനിറ്റിൽ റൗൾ രണ്ടാം ഗോളും നേടി. 73-ാം മിനിറ്റിൽ പെനാൽറ്റി മുതലാക്കി നിക്കോളാസ് പെപ്പേയാണ് ആഴ്‌സണലിനായി ആശ്വാസ ഗോൾ നേടിയത്. കളിയിൽ 57-ാം മിനിറ്റിൽ ആഴ്‌സണലിന്റെ ഡാനിയ്‌ക്കും വിയ്യാറയലിന്റെ എറ്റേനയ്‌ക്കും ചുവപ്പുകാർഡ് കാണേണ്ടിവന്നു.
Comments